തിരുവനന്തപുരം: മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടതോടെ വിവാദം ഉന്നയിക്കാതെ യുഡിഎഫ് പിന്മാറുകയായിരുന്നു. തുടർന്ന് മാത്യു കുഴൽനാടൻ എംഎൽഎ ഒറ്റയ്ക്ക് വിഷയം സഭയിൽ ഉന്നയിക്കുകയായിരുന്നു. എന്നാൽ, പ്രതിപക്ഷം ഇതിനെ പിന്തുണച്ചില്ല.
സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കലും അഴിമതിയാണെന്ന് കുഴൽനാടൻ സഭയിൽ ഉന്നയിച്ചു. എന്നാൽ, വിവാദം ഉന്നയിച്ചു തുടങ്ങിയപ്പോഴെ സ്പീക്കർ എ.എൻ. ഷംസീർ വിഷയത്തിൽ ഇടപെടുകയായിരുന്നു. എന്തും വിളിച്ചു പറയാനുള്ള വേദിയല്ല സഭയെന്ന് ഷംസീർ പറഞ്ഞു. എന്നാൽ സഭയിൽ സംസാരിക്കാനുള്ള അവകാശം എന്തിനാണ് തടസപ്പെടുത്തുന്നതെന്ന് കുഴൽനാടൻ ചോദിച്ചു. സംസാരം തടസപ്പെടുത്താൻ ശ്രമിച്ച സ്പീക്കറോട് കുഴൽനാടൻ കയര്‍ത്തു.
ആരുടേയും പേര് പറഞ്ഞില്ല പിന്നെ എന്തിന് ബഹളം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും തടസപ്പെടുത്തുന്നതെന്തിനെന്ന ചോദ്യവും കുഴൽനാടൻ ഉയര്‍ത്തി. ഇതോടെ ചട്ടം അനുവദിക്കുന്നില്ലെന്ന് സ്പീക്കർ മറുപടി നൽകി. ബഹളം വച്ച് യാഥാർഥ്യങ്ങൾ മാറ്റാൻ കഴിയില്ല. ജനങ്ങൾക്ക് മുന്നിൽ യാഥാർഥ്യം പറഞ്ഞേ പറ്റൂവെന്നും കുഴൽ നാടൻ സഭയിൽ പറഞ്ഞു. എന്നാൽ ചട്ടം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് സ്പീക്കർ കുഴൽനാടന്‍റെ പ്രസംഗം അവസാനിപ്പിച്ചു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ലെന്നും സ്പീക്കർ അറിയിച്ചു.