മാവേലിക്കര: മദ്യലഹരിയിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അച്ഛന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി.
6 വയസുകാരിയായ മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മഹേഷ് (38) സമർപ്പിച്ച ജാമ്യഹർജിയാണ് തള്ളിയത്. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമാണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യപേക്ഷ. എന്നാൽ പ്രതി മകളെ വെട്ടിക്കൊന്നതിനൊപ്പം സ്വന്തം അമ്മയെയും ആക്രമിച്ചിരുന്നു എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
മാവേലിക്കര പുന്നമ്മൂട്ടിൽ വച്ച് ജൂൺ 7ന് രാത്രിയോടെയാണ് മഹേഷ് മദ്യലഹരിയിൽ 6 വയസുകാരിയായ മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. നക്ഷത്രയുടെ അമ്മ മൂന്നു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു.
രാത്രി ഏഴരയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിവന്ന മഹേഷിന്‍റെ അമ്മയേയും മഴുവച്ച് ഇയാൾ വെട്ടി. ഇയാൾ മാവേലിക്കര സബ് ജയിലിൽ വച്ച് കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു.