
എസ്എസ്എൽസി പരീക്ഷ; സേ പരീക്ഷ മേയ് 28 മുതൽ, ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും
file image
തിരുവനന്തപുരം: ഉത്തര കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മേയ് 12 മുതൽ 17 വരെ ഓൺലൈനായി അപേക്ഷ നൽകണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുളള സേ പരീക്ഷ മേയ് 28 മുതൽ ജൂൺ രണ്ട് വരെ നടത്തി ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും.
ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. 2025 മാർച്ച് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാക്കും. എസ്എസ്ൽസി പരീക്ഷയുടെ മാർക്ക് ഷീറ്റ് കുട്ടികൾക്ക് നേരിട്ട് നൽകുന്നതിന് സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്.
പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനിൽ അപേക്ഷ സമർപ്പിയ്ക്കുന്നവർക്ക് മാർക്ക്ഷീറ്റ് ലഭിക്കും. 2025 ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സേ പരീക്ഷയുടെ ഫലപ്രഖ്യാപനം കൂടി കഴിഞ്ഞ് ജൂൺ മൂന്നാം വാരം മുതൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.