

"ഒരിഞ്ച് പിന്നോട്ടില്ല''; വിമർശനങ്ങൾക്കിടെ ചർച്ചയായി ആര്യാ രാജേന്ദ്രന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ്
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കനത്ത തോല്‍വിക്ക് പിന്നാലെ മുൻ മേയർ ആര്യാ രാജേന്ദ്രനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. പാർട്ടിയ്ക്ക് ഉള്ളിൽ നിന്നു തന്നെയാണ് പ്രധാനമായി വിമർശനമുണ്ടായത്. ഇപ്പോൾ ചർച്ചയാവുന്നത് ആര്യ രാജേന്ദ്രന്‍റെ വാട്‌സാപ്പ് സ്റ്റാറ്റസാണ്.
'ഒരിഞ്ച് പിന്നോട്ടില്ല' എന്ന കുറിപ്പോടെ ആര്യ രാജേന്ദ്രന്‍ സ്വന്തം ചിത്രമാണ് വാട്‌സാപ്പ് സ്റ്റാറ്റസായി പങ്കുവെച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ വൻ തോൽവിയാണ് എൽഡിഎഫ് ഏറ്റുവാങ്ങിയത്. പിന്നാലെ ആര്യ രാജേന്ദ്രനെ വിമർശിച്ചുകൊണ്ട് മുന്‍ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബു രംഗത്തെത്തി.
അഞ്ചുവര്‍ഷം കൊണ്ട് ആര്യ മുന്നണിയുടെ ജനകീയത ഇല്ലാതാക്കി എന്നാണ് ഗായത്രി ഫെയ്സ്ബുക്കിൽ കുറിച്ചത്. പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന ഭാവവും അധികാരപരമായി തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയവും ഉള്‍പ്പെടെ, കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെടുത്ത സമയം, തന്നെ കാണാന്‍ പുറത്തുവന്നിരിക്കുന്ന നാലാളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍ പരാജയം ഇത്ര വലുതാകില്ലായിരുന്നു എന്നുമാണ് ഗായത്രി പറഞ്ഞത്.
ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലും ആര്യയ്ക്കെതിരേ വലിയ വിമർശനം ഉയർന്നു. എന്നാൽ ഗായത്രിയെ തള്ളിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രംഗത്തെത്തി. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ നടത്തിയത് മാതൃകാപരമായ നടപടിയാണെന്നും തോൽവിയുടെ ഭാരം ആര്യയുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നുമാണ് ശിവൻകുട്ടി പ്രതികരിച്ചത്.