
കോട്ടയം: മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോർജാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീണാ ജോർജിനെപ്പോലെ ഞങ്ങൾ മേലനങ്ങാതെ നടക്കുന്നവരല്ല. ഞങ്ങൾ ചെളിയിലിരിക്കേണ്ടി വന്നാൽ അവിടെയിരിക്കും- ശോഭ പറഞ്ഞു.
ജീവിതം തന്നെ ഈ സമൂഹത്തിനു വേണ്ടി സമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ഈ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. ഞങ്ങൾക്കൊരു മുഖ്യമന്ത്രിയും മന്ത്രിയും വേണ്ട. സമരത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ വീണാ ജോർജിനെ കൊണ്ട് ക്ഷ വരപ്പിക്കാനുള്ള തന്‍റേടം ബിജെപിക്കുണ്ട്- ശോഭ പറഞ്ഞു.
ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളെജിൽ പാവപ്പെട്ട അമ്മയും കുഞ്ഞും മരിച്ചിട്ട് ആരോഗ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്തോ? രാജിവച്ചോ? എന്നിട്ടിപ്പോൾ ബോധക്ഷയം ഉണ്ടായിരിക്കുകയാണ്. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് മന്ത്രിക്കെന്നും അവർ പരിഹസിച്ചു.