
മെഡിക്കൽ കോളെജ് അപകടം; മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കോട്ടയം: മെഡിക്കൽ കോളെജ് കെട്ടിടം തകർന്നു വീണ് മരണപ്പെട്ട ബിന്ദുവിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഭാരമുളള വസ്തുക്കൾ ബിന്ദുവിന്‍റെ ശരീരത്തിൽ വീഴുകയും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
കോൺക്രീറ്റ് തൂണുകൾ വീണ് ബിന്ദുവിന്‍റെ തലയോട്ടി തകർന്നിരുന്നതായാണ് ഇൻക്വിസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. മുഖത്തും സാരമായ പരുക്കേറ്റിട്ടുണ്ട്. തലയുടെ മുക്കാൽ ശതമാനവും തകർന്നിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വാരിയെല്ല് ഒടിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ബിന്ദു ശ്വാസം മുട്ടിയാണ് മരിച്ചത് എന്ന വാദം തള്ളുന്നതാണ് രണ്ട് റിപ്പോർട്ടുകളും.
രക്ഷാപ്രവർത്തനം രണ്ടര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചതെന്നും, ഇതാണ് ബിന്ദുവിന്‍റെ മരണത്തിന് ഇടയാക്കിയത് എന്നുമായിരുന്നു ആരോപണങ്ങൾ.