

മെഡിക്കൽ കോളെജ് സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസ്: ഡിവൈഎഫ്ഐ പ്രവർത്തകരായ 7 പ്രതികളെയും വെറുതെ വിട്ടു
file image
കോഴിക്കോട്: മെഡിക്കൽ കോളെജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരായ 7 പേരെയാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ നടപടി. കൂടാതെ, പരാതിക്കാരായ സുരക്ഷാജീവനക്കാര്‍ തന്നെ മൊഴി മാറ്റിയത് കേസില്‍ തിരിച്ചടിയായിരുന്നു.
2022 ലാണ് കേസിനാസ്പദമായ സംഭവം. അനുമതി ഇല്ലാതെ ആശുപത്രിക്കുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ ജില്ലാ നേതാവിനെയും കുടുംബത്തെയും തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെ മറ്റൊരു സംഘമെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 3 സെക്യൂരിറ്റി ജീവനക്കാര്‍ക്കും ഒരു മാധ്യമപ്രവർത്തകനുമായിരുന്നു അന്ന് മര്‍ദനമേറ്റത്.
എന്നാൽ വിചാരണവേളയില്‍ 3 പേരും മൊഴി മാറ്റി പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ മാത്രമാണ് കൊടുത്ത മൊഴിയില്‍ ഉറച്ചുനിന്നത്. ഇതോടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. തുടർന്ന് തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതികളെയും വെറുതെ വിടുകയായിരുന്നു.