
ചികിത്സാ പിഴവ്; കുട്ടിയുടെ കൈ മുറിച്ചു മാറ്റിയതായി പരാതി
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയതായി പരാതി. പാലക്കാട് പല്ലശന സ്വദേശി വിനോദിനിയുടെ വലതു കൈയാണു മുറിച്ചു മാറ്റിയത്. സെപ്റ്റംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ കുട്ടിക്ക് വീണു പരുക്കേൽക്കുന്നത്.
കുട്ടിയെ ചിറ്റൂർ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കുടുംബം ചികിത്സയിക്കായി കൊണ്ടു പോകുകയായിരുന്നു. വലതു കൈയിൽ മുറിവും പൊട്ടലും ഉണ്ടായിരുന്നു. മുറിവിൽ മരുന്നുകെട്ടി അതിനു മുകളിൽ പ്ലാസ്റ്റർ ഇടുകയായിരുന്നു എന്നാണ് കുടുംബം പരാതിയിൽ പറഞ്ഞു.
പ്ലാസ്റ്റർ ഇട്ടതിന് ശേഷവും കുട്ടിക്ക് വേദന ഉണ്ടെന്ന് പറഞ്ഞപ്പോൾ, അഞ്ച് ദിവസം കഴിഞ്ഞ് വരാൻ ഡോക്റ്റർമാർ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിക്ക് വേദന സഹിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ വീണ്ടും ആശുപത്രിയിൽ കൊണ്ടു വരുകയായിരുന്നു.
പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. കൈ അഴുകിയ നിലയിലായിരുന്നു എന്നും കുടുംബം പറഞ്ഞു. പിന്നീട് തുടർ ചികിത്സക്കായി കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഡോക്റ്റർ നിർദേശം നൽകുകയായിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായതോടെ കൈ മുറിച്ചു മാറ്റുകയായിരുന്നു.
അന്വേഷണം
കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് ചികിത്സാപ്പിഴവ് മൂലമാണെന്ന കുടുംബത്തിന്‍റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പാലക്കാട് ജില്ലാ മെഡിക്കൽ ഓഫിസറാണ് അന്വേഷണം പ്രഖ്യാപിച്ചത്.