

'മറ്റൊരിടത്തും ജോലിചെയ്യിക്കില്ല', രാജിവയ്ക്കുമെന്ന് പറഞ്ഞപ്പോൾ ഭീഷണി: ആരോപണവുമായി മെഡിക്കൽ റെപ്പിന്‍റെ കുടുംബം
തിരുവനന്തപുരം: മെഡിക്കൽ റപ്രസന്‍റേറ്റീവായി ബി. മിഥുന്‍റെ ആത്മഹത്യയിൽ മേലുദ്യോഗസ്ഥർക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം. മിഥുൻ കടുത്ത മാനസിക പീഡനത്തിനാണ് ഇരയായിക്കൊണ്ടിരുന്നത് എന്നാണ് കുടുംബം ആരോപിക്കുന്നു. ജോലി രാജിവയ്ക്കുമെന്ന് പറഞ്ഞപ്പോൾ മേലുദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. മിഥുന്‍റെ മരണത്തിൽ സ്വകാര്യ ആയുർവേദ മരുന്ന് കമ്പനിക്കും അവിടത്തെ ഉദ്യോഗസ്ഥർക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം പറഞ്ഞു.
ടാർഗറ്റിന്‍റെ പേരിൽ കമ്പനി ഉദ്യോഗസ്ഥരിൽ നിന്ന് മിഥുന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. ഇതേക്കുറിച്ച് മിഥുൻ വീട്ടിൽ പറഞ്ഞിരുന്നു. രാജിവയ്ക്കാനുള്ള തീരുമാനത്തിന് കുടുംബം പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിനിടെ 14ന് ഉദ്യോഗസ്ഥർ ചിർ മിഥുനെ തമ്പാനൂരിലെ ഹോട്ടലിൽ വിളിച്ചു വരുത്തി അധിക്ഷേപിച്ചു.
ജോലി രാജിവയ്ക്കുകയാണ് എന്ന് പറഞ്ഞപ്പോൾ മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സെയിൽസ് മാനേജർമാർ ഭീഷണിപ്പെടുത്തി. പിറ്റേന്ന് പുലർച്ചെയാണ് മിഥുനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മിഥുന്‍റെ ആത്മഹത്യാ കുറിപ്പിലും ഇതേക്കുറിച്ച് പരാമർശമുണ്ടെന്നും കുടുംബം പറഞ്ഞു.