

സേവന പോലെ സാധാരണക്കാർക്ക് ആശ്വാസമായ മെഡിക്കൽ ഷോപ്പുകളെയാണ് എകെസിഡിഎ ലക്ഷ്യം വയ്ക്കുന്നതെന്ന് സംശയം ഉയരുന്നു.
Representative image
കൊച്ചി: മരുന്നുകളുടെ വിലക്കിഴിവ് സംബന്ധിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ അവ്യക്തമായ അവകാശവാദങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ആയ ഡിസ്കൗണ്ട് ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രഗ് ഇന്‍സ്പെക്റ്റര്‍മാരെയും ലൈസന്‍സിങ് അഥോറിറ്റികളെയും രേഖാമൂലം അറിയിക്കുകയും നിയമനടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യണമെന്ന് ഓള്‍ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ (എകെസിഡിഎ) അംഗങ്ങള്‍ക്ക് നിർദേശം നല്‍കി.
ഡിജിറ്റല്‍ ഡിസ്പ്ലേ പരസ്യങ്ങള്‍, വിലക്കിഴിവ് ബോര്‍ഡുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതു ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിന്‍റെയും ഹൈക്കോടതി ഉത്തരവിന്‍റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എല്ലാ ലൈസന്‍സിങ് അഥോറിറ്റികള്‍ക്കും ഡ്രഗ് ഇന്‍സ്പെക്റ്റര്‍മാര്‍ക്കും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് അംഗങ്ങള്‍ക്ക് അസോസിയേഷന്‍ നിർദേശം കൈമാറിയത്.
14 ശതമാനം മാത്രം റീട്ടെയ്‌ല്‍ വ്യാപാരികള്‍ക്ക് ലാഭം കിട്ടുന്ന ഇന്‍സുലിന്‍ പോലുള്ള മരുന്നകള്‍ 80% വരെ ഡിസ്കൗണ്ട് നല്‍കുമെന്ന് അവകാശപ്പെടുന്നതിന്‍റെ യാഥാര്‍ഥ്യവും മരുന്നുകളുടെ ഗുണനിലവാരവും പരിശോധിക്കേപ്പെടേണ്ടതാണെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് എ.എന്‍. മോഹന്‍, ജനറല്‍ സെക്രട്ടറി ആന്‍റണി തര്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
അതേസമയം, സേവനയും ജൻ ഔഷധിയും പോലെ സാധാരണക്കാർക്ക് വലിയ ആശ്വാസം പകരുന്ന കുറഞ്ഞ വില മെഡിക്കൽ ഷോപ്പുകളെയാണ് ഈ നിർദേശത്തിലൂടെ എകെസിഡിഎ ലക്ഷ്യമിടുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.