
കൊച്ചി: ബാഗിൽ വെടിയുണ്ട മാത്രം സൂക്ഷിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഹൈക്കോടതി. തോക്കോ അനുബന്ധ ഉപകരണങ്ങളോ ഇല്ലാതെ വെടിയുണ്ട മാത്രം പിടികൂടുന്നത് ആയുധ നിയമപ്രകാരം കുറ്റകരമായി കാണാനാകില്ലെന്നാണ് കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലായ മഹാരാഷ്ട്ര സ്വദേശിയുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്.
ആയുധ നിയമം 25-ാം വകുപ്പ് പ്രകാരം ആയുധം കൈവശം വയ്ക്കുന്നയാൾക്ക് ബോധപൂർവ്വം ആയുധം കൈവശമുണ്ടെന്ന അറിവുണ്ടാവണം. അല്ലാത്തപക്ഷം കേസ് നിലനിൽക്കില്ല. തോക്കില്ലാതെ വെടിയുണ്ട മാത്രം കൈവശം വച്ചയാൾക്ക് ഇതിനെക്കുറിച്ചുള്ള അറിവുണ്ടായിരുന്നില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
മഹാരാഷ്ട്രയിൽ ആയുധ ലൈസന്‍സ് ഉള്ള ബിസിനസുകാരനാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ബാഗ് സ്കാന്‍ ചെയ്തപ്പോൾ തിരകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇതിനെക്കുറിച്ച് അറിവില്ലെന്നാണ് മൊഴി. തനിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും മഹാരാഷ്ട്രയിൽ തോക്കു കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നും ഇയാൾ കോടതിയെ അറിയിക്കുകയായിരുന്നു.