
ഏബിൾ. സി. അലക്സ്
കൊച്ചി: മെട്രൊ വാർത്ത ലേഖകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ. സി. അലക്സ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
തുടർച്ചയായി അനവധി മാധ്യമ പുരസ്‌കാരങ്ങൾ ലഭിച്ചതിനാണ് ഈ ബഹുമതി. കഴിഞ്ഞ 14 വർഷമായി മാധ്യമ രംഗത്തുള്ള ഏബിളിന്‍റെ നിരവധി ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികളും, സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങളുമാണ് പത്രത്താളുകളിൽ ഇടം പിടിച്ചിട്ടുള്ളത്.
മാധ്യമ രംഗത്തിന് പുറമെ കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലും നിറ സാന്നിധ്യമാണ്.
കായിക, ചലച്ചിത്ര ചിത്രീകരണ, സാംസ്‌കാരിക വാർത്തകൾ കൂടാതെ സൈബർ തട്ടിപ്പ് സംഘങ്ങൾ പെരുകുന്ന വാർത്തയും, ലഹരി മാഫിയകളുടെ വിളയാട്ടവും, അരേക്കാപ്പ് ഉൾപ്പെടെയുള്ള ആദിവാസിമേഖലയിലെ ദുരിത കാഴ്ചകളും,
കാലവർഷത്തിൽ പൂയംകുട്ടി, മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങുന്നതുമൂലമുള്ള വനവാസികളുടെ ദുരിതവും, മണ്ണെണ്ണ നിലച്ചതുമൂലമുള്ള മലയോര മേഖലയിലെ പ്രതിസന്ധിയും, ആലുവ - മൂന്നാർ രാജപാത വിഷയവും,
വന്യ മൃഗ ആക്രമണങ്ങളും, ആനക്കൊമ്പ് വേട്ടയും, കാട്ടാന ശല്ല്യംമൂലം പൊറുതിമുട്ടുന്ന കർഷകരുടെ കണ്ണീർ കഥകളുമെല്ലാം നിരവധി തവണയാണ് ഏബിൾ വാർത്തയാക്കിയത്.
ചേലാട് ചെങ്ങമനാടൻ കുടുംബാംഗമാണ്. ചേലാട് സെന്‍റ്. സ്റ്റീഫൻസ് ബെസ്-അനിയ സ്കൂൾ അധ്യാപിക സ്വപ്ന പോൾ ആണ് ഭാര്യ. മകൾ ഏഞ്ചലിൻ മരിയ ഏബിൾ