
അരീക്കോട് മാലിന‍്യ സംസ്കരണ യൂണിറ്റ് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
മലപ്പുറം: അരീക്കോട് മാലിന‍്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. ലേബർ കമ്മിഷണർക്കാണ് അന്വേഷണച്ചുമതല. അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നും, മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി വ‍്യക്തമാക്കി.
കോഴി ഫാമിലെ മാലിന‍്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടു ബിഹാർ സ്വദേശികളും ഒരു അസം സ്വദേശിയുമായിരുന്നു മരിച്ചത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാലിന‍്യ പ്ലാന്‍റ് വൃത്തിയാക്കാനായി ആദ‍്യം ഇറങ്ങിയയാൾക്ക് ശ്വാസ തടസം നേരിടുകയും തുടർന്ന് ബോധരഹിതനായി വീഴുകയും ചെയ്തു. ഇവരെ രക്ഷിക്കാനായി മറ്റു രണ്ടുപേരും ഇറങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.