തിരുവനന്തപുരം: സംവാദത്തിന് വിളിക്കുന്നതിന് മുമ്പ് മാത്യു കുഴൽനാടൻ നേരത്തേ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിക്കെതിരായ ആരോപണവുമായി കുഴൽനാടൻ നടത്തിയ വാർത്താ സമ്മേളനത്തിനാണ് മന്ത്രിയുടെ മറുപടി.
മാത്യു ഉന്നയിച്ച സിഎംആർഎല്ലുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് വാർത്താ സമ്മേളനത്തിൽ തന്നെ മറുപടി നൽകിയതാണെന്നും വിവിധ വേദികളിൽ വിശദമാക്കിയതാണെന്നും പി. രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു. വിവാദ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ സഹായം മൈനിങ് ലീസാണ്. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.
ആന്‍റണി ആരംഭിച്ച നടപടിക്രമങ്ങളുടെ അവസാനഘട്ടമായി 2004ല്‍ മൈനിങ് ലീസ് നല്‍കിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. കുഴല്‍നാടന്‍റെ വാദം അനുസരിച്ചാണെങ്കില്‍ ഈ വലിയ സഹായത്തിന് ആരാണ് ഉത്തരവാദി? അന്ന് കുഴല്‍നാടന്‍ പൊട്ടിച്ച വെടിയിലെ ഉണ്ട കൊള്ളേണ്ട യുഡിഎഫ് നേതാക്കളില്‍ ജീവിച്ചിരിക്കുന്നവരാരും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്?
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ലഭിക്കുന്ന നിവേദനങ്ങൾ ഓരോന്നും താഴോട്ട് അയക്കുന്നതും മറ്റും സാധാരണ രീതിയാണെന്ന കാര്യമെങ്കിലും അറിയാത്ത മട്ടിൽ ആവർത്തിക്കുന്നത് ബോംബാണെന്ന മട്ടിൽ ആത്മനിർവൃതി കൊള്ളാം. നിയമാനുസൃതം രജിസ്റ്റർ ചെയ്ത ഏതു സ്ഥാപനത്തിന്‍റെയും വ്യക്തിയുടേയും പരാതി ലഭിച്ചാൽ പരിശോധിച്ച് നിയമവും ചട്ടവും അനുസരിച്ച് നടപടി സ്വീകരിക്കുകയാണ് സർക്കാർ നയമെന്നും രാജീവ് ചൂണ്ടിക്കാട്ടി.