
മിഥുന്‍റെ മരണത്തിൽ കെഎസ്ഇബി ചീഫ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് തള്ളി
തിരുവനന്തപുരം: തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണർ സർക്കാരിന് സമർപ്പിച്ച റിപ്പോര്‍ട്ട് തള്ളി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. കുറ്റക്കാർക്കെതിരേ ശക്തമായ നടപടിവേണമെന്നും വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പേര് റിപ്പോര്‍ട്ടിൽ എടുത്ത് പറഞ്ഞ് നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു.
ആർക്കുമെതിരേ നടപടിക്ക് ശുപാർശയില്ലാതിരുന്നു കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട്. എന്നാൽ മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ, വൈദ്യുതി ലൈനിന് താഴെ തകര ഷെഡ് നിര്‍മിച്ചതിൽ കെഎസ്ഇബിക്ക് വീഴ്ച ഉണ്ടായി. നിയമലംഘനം ശ്രദ്ധയിൽപെട്ടപ്പോൾ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായി. വൈദ്യുതി ലൈനും സൈക്കിൾ ഷെഡും തമ്മിൽ സുരക്ഷിതമായ അകലമില്ല. സ്കൂളിന് നോട്ടീസ് നൽകി പരിഹരിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
തുടർന്ന് കുറ്റക്കാരുടെ പേര് അടങ്ങുന്ന വ്യക്തമായ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ വൈദ്യുതി മന്ത്രി കെഎസ്ഇബി ചെയർമാൻ നിർദ്ദേശം നൽകി. മുഥുന്‍റെ മരണം കൂടാതെ, ശനിയാഴ്ച രാവിലെ പാലക്കാട് കൊടുമ്പിൽ വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.