'സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണമുണ്ടായിരുന്നു'; സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്

ജൂൺ 16 മുതൽ നേരിയ തോതിൽ വൈദ‍്യുതി നിയന്ത്രണമുണ്ടായെന്നാണ് മന്ത്രി പറയുന്നത്
Minister Sunny Joseph admits that there was power outage in the state

സണ്ണി ജോസഫ്

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണമുണ്ടായിരുന്നതായി സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. നിയമസഭയിൽ ചോദ‍്യോത്തര വേളയ്ക്കിടയിലാണ് മന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കിയത്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ വർധന ഉണ്ടായതായും ജൂൺ 30 വരെ കടുത്ത വൈദ്യുതി പ്രതിസന്ധി നിലനിൽക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്ത് മൺസൂൺ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തി പ്രാപിച്ചിട്ടില്ല. ഇതേത്തുടർന്ന് അന്തരീക്ഷ താപനില കുറയാത്തതാണ് വൈദ്യുതി ഉപയോഗം കുതിച്ചുയരാൻ കാരണമായത്.

പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്‍റെ വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിലവിൽ ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നേരിടുന്നതെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

കടുത്ത വേനൽക്കാലത്തെ ക്ഷാമം പരിഹരിക്കാനായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 'സ്വാപ്പ്' കരാർ പ്രകാരം കേരളം വൈദ്യുതി വാങ്ങിയിരുന്നു. ഈ കരാർ വ്യവസ്ഥയനുസരിച്ച് ഈ മാസം 15 മുതൽ ഈ വൈദ്യുതി മറ്റ് സംസ്ഥാനങ്ങൾക്ക് തിരികെ നൽകേണ്ടതുണ്ട്. രാജ്യാന്തര കരാറായതിനാൽ ഇതിൽ വീഴ്ച വരുത്താൻ സാധിക്കില്ല.

ഇത്തരത്തിൽ വൈദ്യുതി മടക്കി നൽകിത്തുടങ്ങിയത് നിലവിലെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി.

logo
Metro Vaartha
www.metrovaartha.com