

മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരേ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കേന്ദ്രസർക്കാർ വൃത്തങ്ങൾ വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം അവകാശപ്പെടാൻ മത്സരിക്കുന്നു. എന്നാൽ കേരളത്തോട് അവഗണനയാണ് കാട്ടുന്നത്.
രാജ്യത്തെ ഒരു പദ്ധതിക്കും ബാധകമല്ലാത്ത ഒട്ടും നീതിയുക്തമല്ലാത്ത നിബന്ധനകളാണ് വിഴിഞ്ഞത്തിന്‍റെ കാര്യത്തിൽ കേന്ദ്രം അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിജിഎഫ് ഒരു ഗ്രാന്‍റാണ്, ഇത് തിരിച്ചടക്കേണ്ട വായ്പ അല്ല. കൊച്ചി മെട്രോയ്ക്ക് വിജിഎഫ് അനുവദിച്ചത് ഗ്രാന്‍റായിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ഔട്ടർ ഹാർബർ പദ്ധതിക്ക് 1411 കോടി രൂപ അനുവദിച്ചത് തിരിച്ചടക്കേണ്ട എന്നായിരുന്നു തീരുമാനം. എന്നാൽ കേരളത്തിലെത്തുമ്പോൾ കേന്ദ്രതീരുമാനം മാറുന്നു. വിഴിഞ്ഞത്തിനായി കേന്ദ്രം നൽകുന്ന 817.80 കോടി വായ്പായി കണക്കാക്കി പലിശ സഹിതം തിരിച്ചടക്കണമെന്നാണ് വിചിത്രമായ ഉപാധിയെന്നും വി.ശിവൻകുട്ടി പറഞ്ഞു.