

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കര കയറ്റാൻ ശ്രമം അന്തിമ ഘട്ടത്തിലേക്ക്. കിണർ പൊളിച്ച് കര കയറ്റി വനത്തിലേക്ക് വിടാനുള്ള ദൗത്യമാണ് ആരംഭിച്ചിരിക്കുന്നത്. അതേ സമയം, കിണറ്റിലുള്ള കാട്ടാനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡിഎഫ്ഒ പറഞ്ഞു.
കാട്ടാന അകപ്പെട്ട കിണറിന്‍റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. കിണറിന്‍റെ ഒരുഭാഗം ഇടിച്ചു മാത്രമേ ആനയെ കരയ്ക്ക് എത്തിക്കാൻ സാധിക്കൂ. പിന്നീട് ആ കിണർ ഉപയോഗിക്കാൻ കഴിയില്ല.
പുതിയൊരു കിണർ നിർമിക്കുന്നതിന് വേണ്ടിയാണ് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി സ്ഥലത്തിന്‍റെ ഉടമസ്ഥൻ സണ്ണിക്ക് നൽകും. പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നത് വരെ വനംവകുപ്പ് അധികൃതർ സ്ഥലത്തുണ്ടാകും. വനത്തിലേക്ക് കയറ്റിവിടുന്ന ആന സ്വാഭാവികമായും വനാതിർത്തികളിലായിരിക്കും ഉണ്ടാകുക. ആനക്കൂട്ടത്തെ വനത്തിനകത്തേക്ക് തുരത്താൻ വെളളിയാഴ്ച കുങ്കിയാനകളെ എത്തിക്കും.
ആനയെ കിണറ്റിൽ വെച്ച് തന്നെ മയക്കുവെടി വെച്ച് ഉൾക്കാട്ടിലേക്ക് കൊണ്ടുവിടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്തെ ഇടവക വികാരി ഉൾപ്പെട്ട് നടത്തിയ ചർച്ചയിലാണ് കാര്യങ്ങൾ ധാരണയായിരിക്കുന്നത്. കിണർ ഒരുഭാഗം ഇടിച്ച് ആനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികളാണ് സ്ഥലത്ത് പുരോഗമിക്കുന്നത്.