
രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം എയ്ഡഡ് സ്കൂളുകൾ പോലും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നു എന്നതിനും, കേരളത്തിലെ വിദ്യാഭ്യാസ മേഖല എത്രത്തോളം കുത്തഴിഞ്ഞു എന്നതിനും തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. സ്കൂൾ കെട്ടിടവും വൈദ്യുത ലൈൻ കമ്പിയും തമ്മിൽ 1.7 മീറ്റർ മാത്രമാണ് അകലം. കുറഞ്ഞത് 2.5 മീറ്ററെങ്കിലും അകലം വേണമെന്നാണ് ചട്ടം. കെട്ടിടത്തിന്‍റെ മുകളിലൂടെ ലൈൻ കമ്പി കുട്ടികൾക്ക് കൈയെത്തും ദൂരത്ത് എങ്ങനെ വന്നു എന്നതിന് അധികൃതർ ഉത്തരം പറയണം.
സ്കൂൾ ഭരണം സിപിഎം അനുകൂല മാനെജ്മെന്‍റാണ് എന്നു വാർത്തകളിൽ കാണുന്നു. ഈ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ എങ്ങനെ ലഭിച്ചു എന്നു പരിശോധിക്കണം. ഫിറ്റ്നസ് നൽകിയ അധികൃതർക്കെതിരേയും മാനെജ്മെന്‍റിനെതിരേയും കൊലക്കുറ്റത്തിന് കേസെടുക്കണം. പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും ഗവർണറെയും എപ്പോഴും കുറ്റം പറയുന്ന വിദ്യാഭ്യാസ മന്ത്രി സ്വന്തം വകുപ്പിനു കീഴിലെ വിദ്യാലയങ്ങളുടെ നിലവാരമെങ്കിലും പരിശോധിക്കണം. അതിനു പോലും കഴിയുന്നില്ലെങ്കിൽ രാജിവച്ച് മാറിനിൽക്കണം.
അടിയന്തരമായി സർക്കാർ, സർക്കാർ- എയ്ഡഡ് സ്കൂളുകളുടെ നിലവാരം പരിശോധിച്ച് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. മാനദണ്ഡങ്ങൾ പാലിക്കാത്ത മാനെജ്മെന്‍റുകൾക്കെതിരേ നടപടിയെടുക്കണം. സ്കൂളുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന പിഎം ശ്രീ പോലുള്ള പദ്ധതികളോട് മുഖം തിരിക്കുന്ന സംസ്ഥാന സർക്കാർ വിദ്യാർഥികളുടെ ജീവനും ജീവിതവും വച്ച് രാഷ്‌ട്രീയം കളിക്കുകയാണ് - രാജീവ് ചന്ദ്രശേഖർ പറഞ്ഞു.