

സജി ചെറിയാൻ | എം.എം. മണി
ഇടുക്കി: ഫിഷറീസ് വകുപ്പിന്‍റെ പരിപാടിയിൽ നേരിട്ടെത്താത്ത മന്ത്രി സജി ചെറിയാനെ പരസ്യമായി വിമർശിച്ച് എം.എം. മണി എംഎൽഎ. വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ നിർമിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാം മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതാണ് മണിയെ ചൊടിപ്പിച്ചത്.
മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുതെന്നും തുറന്നടിച്ച തങ്ങളെ എന്തിനാണു മെനക്കെടുത്തിയതെന്നും ചോദിച്ചു. തിരുവനന്തപുരത്തിരുന്ന് ഉദ്ഘാടനം നടത്തുന്നതിനോട് അതിരൂക്ഷ പരാമർശങ്ങളാണു മണി നടത്തിയത്.
"അയാൾ അവിടെ ഇരുന്ന് ഒണ്ടാക്കണ്ട കാര്യമുണ്ടോ? ഞാനും രാജയും (എ. രാജ എംഎൽഎ) മതി ഇത് ഉദ്ഘാടനം ചെയ്യാൻ. മെനക്കെടുന്നത് നമ്മളാണ്. ഡീസലും അടിച്ച് നമ്മൾ പിറകെ നടക്കുവാ. മേലാൽ എന്നെ ഇത്തരം കാര്യങ്ങൾക്ക് ക്ഷണിക്കരുത്. എന്‍റെ ഭാഷയിൽ ഞാൻ വേറെ വല്ലതും പറഞ്ഞുപോവും. ഇതൊരു സദസ് ആയതിനാൽ പറയുന്നില്ല''- മണി പരസ്യമായി പറഞ്ഞു.
പ്രസംഗം പൂർത്തിയാക്കാതെ ഉദ്ഘാടനച്ചടങ്ങിനു മുൻപേ മണി വേദി വിടുകയും ചെയ്തു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സിപിഎം മുൻ നേതാവ് ജി. സുധാകരൻ സജി ചെറിയാനെതിരേ കടുത്ത പരാമർശങ്ങൾ നടത്തിയതിനു പിന്നാലെയായിരുന്നു മണിയുടെയും രോഷപ്രകടനം. മണിക്കും സിപിഎം ഇത്തവണ സീറ്റ് നൽകിയിട്ടില്ല.