തിരുവനന്തപുരം: വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകളുടെ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. മൂകാംബികയിലേക്കുള്ള തീർഥാടകർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.
തിരുവനന്തപുരം- ആലപ്പുഴ - കാസര്‍ഗോഡ് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരുവിലേക്കു നീട്ടുന്നതിന്‍റെ ഉദ്ഘാടനം, പുതിയതായി പ്രഖ്യാപിച്ച മൈസൂരു- ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസ്, തിരുപ്പതി- കൊല്ലം എക്‌സ്പ്രസ് എന്നിവയുടെ ഉദ്ഘാടനവും റെയ്‌ല്‍വേ സ്റ്റേഷന്‍ പരിസരത്ത് ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കല്‍ തുടങ്ങി വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുക.
ഉദ്ഘാടന ദിവസത്തെ യാത്രക്കായി തിരുവനന്തപുരത്തു നിന്ന് പ്രത്യേക റേക്ക് മംഗളൂരുവില്‍ എത്തിച്ചിട്ടുണ്ട്. വിശിഷ്ട വ്യക്തികള്‍ ഉള്‍പ്പെടെ 900 പേര്‍ക്ക് പാസ് നല്‍കിയാണ് ആദ്യ യാത്ര. കാസര്‍ഗോഡ് നിന്നു രാവിലെ ഏഴിന് പുറപ്പെട്ടിരുന്ന ട്രെയിന്‍ മംഗളൂരുവില്‍ നിന്നു രാവിലെ 6.25നു പുറപ്പെടും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് രാത്രി 12.40ന് മംഗളൂരുവില്‍ എത്തും. മറ്റു സ്റ്റേഷനുകളിലെ സമയക്രമത്തില്‍ മാറ്റമില്ല.
ബുധനാഴ്ച മുതലാണ് തിരുവനന്തപുരം സെന്‍ട്രല്‍- കാസർഗോഡ് വന്ദേഭാരത് മംഗളൂരു വരെ റെഗുലര്‍ സര്‍വീസ് ആരംഭിക്കുക. ജൂലൈ നാലുവരെ ദിവസവും സര്‍വീസ് നടത്തും. തുടര്‍ന്ന് ബുധന്‍ ഒഴികെ ആഴ്ച്ചയിലെ ആറു ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക.
കൊല്ലം- തിരുപ്പതി എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ടു ദിവസമായിരിക്കും സര്‍വീസ് നടത്തുക. ബുധന്‍, ശനി ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തിരുപ്പതിയില്‍നിന്ന് കൊല്ലത്തേക്കും സര്‍വീസ് നടത്തുമെന്ന് റെയ്‌ല്‍വേ അറിയിച്ചു.