
പാലക്കാട്: പനയൂർ മലന്തേൻകോട്ടിൽ കോവിൽ റോഡിൽ എസ്റ്റേറ്റിന് സമീപത്തുള്ള മതിലുപോലെ കെട്ടിയ കമ്പിവേലിയിലാണ് കുരങ്ങന്‍ കുടുങ്ങിയത്. മൂന്നു മണികുറിനു ശേഷമാണ് കുരങ്ങനെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇതുവഴി കടന്നുപോയ പ്രദേശവാസി കുരങ്ങനെ കണ്ടിരുന്നു എന്നാൽ കുടുങ്ങിയതായി ശ്രദ്ധയിൽപ്പെട്ടില്ല.
പിന്നീട് മഴ പെയ്തതോടെ കുരങ്ങൻ ഒച്ച വെയ്ക്കുകയും ശബ്ദം കേട്ട് പ്രദേശവാസിയായ മലന്തേൻകോട്ടിൽ നിമേഷ് ചന്ദ്രൻ ഇവിടെ എത്തുകയും രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ രക്ഷപ്പെടുത്താൻ സാധിക്കാത്തതിനെ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയും കുളപ്പുള്ളിയിൽ നിന്നുള്ള വനംവകുപ്പ് റസ്ക‍്യൂ വാച്ചർ സി.പി. ശിവൻ സ്ഥലത്തെത്തുകയും ചെയ്തു.
വൈകീട്ട് അഞ്ചുമണിയോടെ കമ്പി മുറിച്ച് കുരങ്ങനെ രക്ഷപ്പെടുത്തി. കുരങ്ങന് പരുക്കളൊന്നുമില്ലെന്ന് വനംവകുപ്പ് ഉദ‍്യോഗസ്ഥർ അറിയിച്ചു.