
പി.പി. ധനജ | ധ്യാൻകൃഷ്ണ
പരിയാരം: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ 2 മക്കളെയുമായി കിണറ്റിൽ ചാടി, ആറുവയസുകാരൻ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കണ്ണപുരം കീഴറ വള്ളുവൻ കടവിലെ പടിഞ്ഞാറേപുരയിൽ പി.പി. ധനജ (30) യെയാണ് പരായാരം പൊലീസ് അറസ്റ്റു ചെയ്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേസിൽ ധനജക്കെതിരേ പൊലീസ് കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആറു വയസുകാരൻ ധ്യാൻകൃഷ്ണയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്ന കുട്ടി ചികിത്സയിലിരിക്കെ 2 ദിവസം മുൻപാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യ നില തൃപ്തികരമാണ്. അതേസമയം, ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റിലായ ഭർത്താവിനെ കോടതി ജാമ്യത്തിൽ വിട്ടു.
കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിന്‍റെ ഭാര്യ ധനജ മക്കളുമായി കിണറ്റിൽ ചാടിയത്. ജൂൺ 30 നായിരുന്നു സംഭവം. ഭർതൃ മാതാവ് ശ്യാമള ജീവിക്കാൻ അനുവദിക്കില്ലെന്ന് കാട്ടി ധനജ 2 കുട്ടികളെയുമായി കിണറ്റിൽ ചാടുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഭർതൃവീട്ടിൽ പീഡനമെന്ന പരാതിയിൽ ഭർതൃമാതാവ് ശ്രീസ്ഥയിലെ ശ്യാമളയെ (71) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും കോടതി ജാമ്യത്തിൽ വിട്ടു.