move to make CM'S relative a judge under the guise of cabinet reshuffle
മന്ത്രിസഭാ പുനഃസംഘടന മറയാക്കി മുഖ്യമന്ത്രിയുടെ ബന്ധുവിനെ ജഡ്ജിയാക്കാൻ നീക്കം

മന്ത്രിസഭാ പുനഃസംഘടന മറയാക്കി മുഖ്യമന്ത്രിയുടെ ബന്ധുവിനെ ജഡ്ജിയാക്കാൻ നീക്കം

അണിയറയിൽ ഒരുങ്ങിയത് മറ്റൊരു കൊടുക്കൽ വാങ്ങൾ
Published on

ജിബി സദാശിവൻ

കൊച്ചി: സംസ്‌ഥാന മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ അണിയറയിൽ മറ്റൊരു ഡീൽ തയാറാകുന്നു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് പകരക്കാരൻ ആരെന്ന ചർച്ച സിപിഎമ്മിൽ തുടങ്ങാനിരിക്കെയാണ് ഒരു കൊടുക്കൽ വാങ്ങൽ ചർച്ചയ്ക്ക് അണിയറയിൽ തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാര്യയുടെ അടുത്ത ബന്ധുവിനെ ഹൈക്കോടതി ജഡ്ജിമാരുടെ പാനലിൽ ഉൾപ്പെടുത്താനുള്ള ഡീൽ ആണ് തയാറാകുന്നത്. നിലവിൽ പിസിബിയുടെ സ്റ്റാൻഡിംഗ് കോൺസൽ ആണ് മുഖ്യമന്ത്രിയുടെ ബന്ധു.

ജഡ്ജിമാരുടെ പാനലിലേക്ക് നിയമമണ്ഡലത്തിൽ നിന്നുള്ള പട്ടിക സുപ്രീംകോടതിയിലേക്ക് അയച്ചെങ്കിലും അഭിഭാഷക മണ്ഡലത്തിലെ പട്ടിക തയാറായി വരുന്നതേയുള്ളു. അഭിഭാഷക മണ്ഡലത്തിൽ നിന്നുള്ള പട്ടികയിൽ മുഖ്യമന്ത്രിയുടെ ബന്ധുവിനെ ഉൾപ്പെടുത്താനാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച വ്യക്തിയുടെ സഹായമാണ് പിണറായി ഇതിനായി തേടിയിട്ടുള്ളത്. വിരമിച്ചെങ്കിലും ജുഡീഷ്യറിയിൽ ഇദ്ദേഹത്തിനുള്ള സ്വാധീനം ഉപയോഗിച്ചാണ് നീക്കം. പകരം മുൻ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത ബന്ധുവിന് മന്ത്രിസഭയിൽ അവസരം നൽകാം എന്നതാണ് വാഗ്ദാനം. ഇതിനായുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു. ഇത്തരമൊരു സാധ്യത മുന്നിൽ കണ്ടാണ് കെ. രാധാകൃഷ്ണനെ മന്ത്രിസഭയിൽ നിന്ന് രാജിവയ്പ്പിച്ച് മത്സരിപ്പിച്ചതെന്ന് പോലും സംശയം ഉയരുന്ന തരത്തിലാണ് ഇക്കാര്യത്തിൽ നടക്കുന്ന ചർച്ചകൾ.

വിരമിച്ച ചീഫ് ജസ്റ്റിസിന് ഇപ്പോഴും ഡൽഹിയിലും ജുഡീഷ്യറിയിലുമുള്ള സ്വാധീനം പരമാവധി പ്രയോജനപ്പെടുത്താനാണ് പിണറായി ശ്രമിക്കുന്നത്. സുപ്രീം കോടതി ജഡ്‌ജിമാരായിരുന്ന സിറിയക്ക് ജോസഫ്, കെ.ടി തോമസ് എന്നിവരുടെ നിയമനത്തിലും ഈ മുൻ ചീഫ് ജസ്റ്റിസിന് നിർണായക പങ്കുണ്ടായിരുന്നു. കൊളീജിയം സംവിധാനത്തിലൂടെ സ്വന്തക്കാരെ ജഡ്ജിമാരായി നിയമിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ നിലപാട് എടുത്തിരുന്നു. കൊളീജിയത്തിലെ സ്വാധീനം ഉപയോഗിച്ച് ബന്ധുക്കളെയും അടുപ്പക്കാരേയും ജഡ്‌ജിമാരായി നിയമിക്കുന്ന രീതി ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് അവസാനിപ്പിച്ചത്. കൊളീജിയം സംവിധാനം ശരിയായ രീതിയല്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്.

logo
Metro Vaartha
www.metrovaartha.com