
മുംബൈ മോഡൽ ആക്രമണം കൊച്ചിയിലും ഉദ്ദേശിച്ചിരുന്നതായി സംശയം
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ ഉപയോഗിച്ച തന്ത്രങ്ങൾ വിവിധ ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട വിശാലമായൊരു പദ്ധതിയുടെ ചെറിയൊരു ഭാഗം മാത്രമായിരുന്നു എന്ന് സംശയമുയരുന്നു.
യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ച് എൻഐഎ കസ്റ്റഡിയിലെടുത്ത തഹാവൂർ റാണയെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണവുമായി ബന്ധപ്പെട്ട പുതിയ സൂചനകൾ പുറത്തുവരുന്നത്.
ഭീകരർ ആക്രമണ ലക്ഷ്യമായി തെരഞ്ഞെടുത്ത ഇന്ത്യൻ നഗരങ്ങളിൽ കൊച്ചിയും ഉൾപ്പെട്ടിരുന്നു എന്ന് സംശയിക്കാം. ഇതെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിന് റാണയുടെ യാത്രാ രേഖകൾ അന്വേഷണോദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരുകയാണ്.
കൊച്ചി കൂടാതെ, ഹാപുർ, ആഗ്ര, ഡൽഹി, അഹമ്മദാബാദ്, മുംബൈ എന്നീ നഗരങ്ങളിലേക്ക് 2008 നവംബർ 13നും 21നും ഇടയിൽ റാണ യാത്ര ചെയ്തിട്ടുണ്ട്. ഭാര്യ സമ്രാസ് റാണ അക്തറിനൊപ്പമായിരുന്നു യാത്ര.
മുംബൈയിലേതിനു സമാനമായ ആക്രമണങ്ങൾ നടത്തുന്നതിന് ആവശ്യമായ നിരീക്ഷണങ്ങൾ നടത്താനും വിവരങ്ങൾ ശേഖരിക്കാനുമായിരുന്നു ഇവരുടെ യാത്ര എന്ന് എൻഐഎ സംശയിക്കുന്നു.
മുംബൈ ആസ്ഥാനമായി റാണ ഒരു ഇമിഗ്രേഷൻ കൺസൾട്ടൻസി നടത്തിയിരുന്നു. ഇതിന്‍റെ മറവിലായിരുന്നു വിവിധ നഗരങ്ങളിലേക്കുള്ള യാത്രകളും വിവരശേഖരണവും. ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ പോലും ഈ മറ ഉപയോഗപ്പെടുത്തിയോ എന്നു സംശയിക്കാം.
മുംബൈയിലെ ആക്രമണ ലക്ഷ്യങ്ങളായി തെരഞ്ഞെടുത്ത ഹോട്ടലുകൾ അടക്കമുള്ള ലക്ഷ്യങ്ങൾ നിരീക്ഷിക്കുന്നതിനു റാണ ഉപയോഗിച്ചിരുന്നത് ഈ ഓഫിസാണ്.