

ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി, ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീട്
കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി. ഫെയ്സ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് പരാതി. സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്. നിലവിൽ രണ്ടു വീടുകളിൽ ചോർച്ച കണ്ടെത്തിയിട്ടുണ്ട്.
വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്ന് ഊരാളുങ്കൽ പ്രതികരിച്ചു. മേൽക്കൂര തുരന്ന് അപ്പോക്സി ഗ്രൗട്ട് ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്നും ഊരാളുങ്കൽ പറയുന്നു. അതിനിടെ മന്ത്രി കെ രാജൻ ടൗൺഷിപ്പിൽ എത്തി വിള്ളൽ പരിശോധിച്ചു. വെള്ളം ഇറങ്ങിയതായി അദ്ദേഹം സ്ഥിരീകരിച്ചു.
ചൂരല്‍മല സ്വദേശി നൗഫലിന്‍റെ വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണ് ചോർച്ച രൂപപ്പെട്ടത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പിന്നാലെ തൊട്ടടുത്തടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ കൂടി വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. തുടർന്ന് ഊരാളുങ്കല്‍ സിഒഒ അരുണ്‍ ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. രണ്ടിടത്തും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അരുണ്‍ ബാബു പറഞ്ഞു.