

വി.ഡി. സതീശൻ
File
AI generated summary, newsroom reviewed
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ലീഗിന്‍റെ അനാവശ്യ സമ്മര്‍ദവും ഇടപെടലും ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിനു കാരണമാകുന്നു. ഈ വിഷയത്തില്‍ ആവര്‍ത്തിച്ചുള്ള ലീഗ് നേതാക്കളുടെ പ്രതികരണത്തിലും കോണ്‍ഗ്രസിലും അമര്‍ഷം പുകയുന്നുണ്ട്. ലീഗ് ചൂണ്ടിക്കാണിക്കുന്ന ആള്‍ തന്നെ മുഖ്യമന്ത്രിയായിയെത്തണമെന്ന വാശിയാണ് അവര്‍ പ്രകടിപ്പിക്കുന്നതെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
മുന്നണി മര്യാദ കാരണം കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനെതിരേ ഇതുവരെ പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല. പരസ്യ പ്രതികരണവുമായി ലീഗ് രംഗത്തെത്തുമ്പോഴും കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ അതിരുവിട്ട അഭിപ്രായ പ്രകടനത്തിന് തയാറായിരുന്നില്ല. മത ധ്രുവീകരണത്തിനും ബിജെപിക്ക് രാഷ്ട്രീയ ഇടപെടലിനും അവസരം കൊടുക്കുന്ന നിലപാടാണ് ലീഗ് ആവര്‍ത്തിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
വി.ഡി. സതീശന്‍റെ എതിര്‍ ചേരിയിലുള്ള നേതാക്കളെ തെരഞ്ഞ് പിടിച്ച് സൈബര്‍ ആക്രമണം നടത്തുന്നതിലും ലീഗ് പ്രവര്‍ത്തകര്‍ മുന്‍ നിരയിലുണ്ട്. ജമാഅത്ത ഇസ്ലാമിയുടെ നിലപാടുകള്‍ക്ക് വിധേയപ്പെട്ടാണ് ലീഗ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം സുന്നി വിഭാഗത്തിനും സമസ്തയ്ക്കുമുണ്ട്.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ നിയുക്ത എംഎല്‍എമാരെ ഭീഷണിപ്പെടുത്തി വിഡിയൊ പ്രചരിപ്പിച്ചും ചില തീവ്ര സ്വഭാവമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പരസ്യ പ്രകടനങ്ങള്‍ നടത്തിയും ഉണ്ടായിക്കൊണ്ടിരിക്കുന്ന അനഭിലഷണീയമായ നീക്കങ്ങളില്‍ കടുത്ത അതൃപ്തിയുമായി ക്രൈസ്തവ സഭാ നേതൃത്വങ്ങളും രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഇത്തരം നീക്കങ്ങള്‍ക്ക് തടയിടണമെന്നും ഈ ആവശ്യങ്ങള്‍ക്ക് വഴങ്ങരുതെന്നുമാണ് സഭാ ബിഷപ്പുമാരുടെ ആവശ്യം. അല്ലാത്ത പക്ഷം യുഡിഎഫിനെ പിന്തുണച്ച മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത സീറോ മലബാര്‍ സഭാ സിനഡില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയാകുമെന്നാണ് സഭ വൃത്തങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.
കോണ്‍ഗ്രസ് എംഎല്‍എമാരെ തടഞ്ഞ്, ''സതീശനല്ലേ പിന്തുണ?'' എന്നു ചോദിച്ച് അതു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനു പിന്നിലും തീവ്ര നിലപാടുള്ള സംഘടനകളുടെ ഇടപെടലുണ്ടെന്നാണ് ആരോപണം. ഡല്‍ഹി ചര്‍ച്ചയ്‌ക്കെത്തിയ കെപിസിസി പ്രസിഡന്‍റിനെതിരേ മുദ്രാവാക്യം വിളിച്ച് അധിക്ഷേപിക്കാന്‍ ശ്രമിച്ചത് ഇത്തരം വിഭാഗത്തില്‍ നിന്നുള്ള ചില രാഷ്ട്രീയ സംഘടനയില്‍ നിന്നുള്ള വിദ്യാര്‍ഥി നേതാക്കളാണ്. കോണ്‍ഗ്രസിനെയും സര്‍ക്കാരിനെയും ഒരു പോലെ ഹൈജാക്ക് ചെയ്യുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
അതേസമയം, സ്വന്തം അണികളെ ഉപയോഗിച്ച് പാര്‍ട്ടി നേതാക്കളെ അധിക്ഷേപിക്കുന്നതിന് നേതൃത്വം നല്‍കിയ വിഡി പക്ഷത്തിനെതിരെ ചര്‍ച്ചയ്ക്ക് ഡല്‍ഹിയിലെത്തിയ നേതാക്കള്‍ ഹൈക്കമാന്‍റിനോട് പരാതിപ്പെട്ടതായും സൂചനകളുണ്ട്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ അതിന് നിര്‍ദ്ദേശം നല്‍കിയ തെളിവുകളും നേതാക്കള്‍ ഹൈക്കാൻഡിന്‍റെ യോഗത്തില്‍ നിരത്തി. പിആര്‍ പ്രതിച്ഛായ സൃഷ്ടിച്ച് ഒരു വിഭാഗം ആളുകളെയും പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിച്ച് ഇരുട്ടില്‍ നിര്‍ത്തി, ജനവികാരം അനുകൂലമാണെന്ന് വരുത്തിത്തീര്‍ത്ത് സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കാനുള്ള വിഡി പക്ഷത്തിന്‍റെ ശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ പാടില്ലെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വി.ഡി. സതീശന് അനുകൂലമായി കേരളത്തില്‍ നടന്ന പ്രകടനങ്ങള്‍ കൃത്രിമമാണെന്ന വിലയിരുത്തലും എഐസിസിക്കുണ്ടെന്നാണ് സൂചന. സതീശന് അനുകൂലമായി പൊതുവികാരം ഉണ്ടായിരുന്നെങ്കില്‍ എഐസിസി പ്രകടനങ്ങള്‍ വിലക്കിയ ഉടനെ സ്വിച്ച് ഇട്ടത് പോലെ അത്തരം പ്രകടനങ്ങള്‍ നിലയ്ക്കില്ലായിരുന്നുവെന്നും ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. കേന്ദ്രീകൃത സ്വഭാവത്തോടെ അനുകൂല പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തതിനാലാണ് എഐസിസി നിര്‍ദ്ദേശത്തിന് പിന്നാലെ പരസ്യപ്രകടനങ്ങള്‍ പെടുന്നനെ നിലച്ചതെന്ന് ഡല്‍ഹില്‍ ചര്‍ച്ചയ്‌ക്കെത്തിയ മുന്‍ കെപിസിസി പ്രസിഡന്‍റുമാര്‍ ഹൈക്കമാന്‍റിനോട് ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പിനെ നയിച്ചത് കൂട്ടായ നേതൃത്വം എന്ന് പറയുകയും ഏകപക്ഷീയമായി ക്രെഡിറ്റ് തട്ടിയെടുത്ത് പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കാനുമാണ് വി.ഡി. സതീശ ക്യാമ്പ് ശ്രമിച്ചതെന്നും ആക്ഷേപം കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കുമുണ്ട്.