

മൂവാറ്റുപുഴയും ഷൊർണൂരും ജില്ലയാകുമോ? സാധ്യത പരിശോധിക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ വിഭജനത്തിനുള്ള സാധ്യത ഏറുന്നു. വിഷയത്തിൽ കൂടുതൽ വിശദമായ പഠനം നടത്താൻ കമ്മിഷനെ നിയമിക്കുമെന്ന് യുഡിഎഫ് സർക്കാർ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സെൻസസ് കണക്കുകൾ പുറത്തു വന്നാൽ ദേശീയ ശരാശരിയേക്കാൾ കൂടുതൽ ജനങ്ങൾ ഉൾക്കൊള്ളുന്ന ജില്ലകൾ വിഭജിച്ചേക്കും. മൂവാറ്റുപുഴ, ഷൊർണൂർ, തിരൂർ ജില്ലകൾക്കാണ് സാധ്യത.
ദേവികുളം, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം പിറവം മണ്ഡലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മൂവാറ്റുപുഴ ജില്ല രൂപീകരിക്കാൻ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആലോചനയുണ്ടായിരുന്നു. തിരൂർ, തിരൂരങ്ങാടി, പൊന്നാനി എന്നിവ ചേർന്ന് തിരൂർ ജില്ല, പാലക്കാട് വിഭജിച്ചു കൊണ്ടുള്ള ഷൊർണൂർ ജില്ല, കാട്ടാക്കട, നെയ്യാറ്റിൻകര എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജില്ല എന്നീ ആലോചനകളും ആവശ്യങ്ങളും മുൻകാലങ്ങളിൽ ഉയർന്നു വന്നിട്ടുണ്ട്.
എന്നാൽ ഈ ആവശ്യങ്ങളെല്ലാം പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പതിനൊന്നു വർഷത്തിനു ശേഷം രാജ്യം വീണ്ടും സെൻസസ് നടത്തുന്ന സാഹചര്യത്തിൽ ജനസംഖ്യാ പ്രാതിനിധ്യത്തിന് അനുസൃതമായി പുതിയ ജില്ലകൾ രൂപീകരിക്കാൻ സാധ്യതയേറെയാണ്.