'വാഹനമായാല്‍ ഇടിക്കും' അപകടശേഷവും വിദ്യാർഥികളോട് തട്ടിക്കയറി പ്രതി; ആൻസനെതിരേ നരഹത്യ അടക്കം നിരവധി കേസുകൾ

അപകടത്തിന് മുൻപും ഇയാൾ കോളെജ് പരിസരത്ത് അമിത വേഗത്തിൽ ചുറ്റിക്കറങ്ങിയിരുന്നു
അപകടത്തിൽ മരിച്ച ആർ. നമിത | വീഡിയോ സ്ക്രീൻ ഷോട്ട്
അപകടത്തിൽ മരിച്ച ആർ. നമിത | വീഡിയോ സ്ക്രീൻ ഷോട്ട്

കൊച്ചി: നിർമ്മല കോളെജ് വിദ്യാർഥിനി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതകമടക്കം നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്. ബൈക്ക് ഓടിച്ചിരുന്ന ആൻസൻ റോയിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രതി സ്ഥിരം ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. അപകടം നടക്കുമ്പോൾ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമാണ്. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണിപ്പോൾ.

അപകടശേഷവും ആൻസൺ തട്ടിക്കയറിയതായി വിദ്യാർഥികൾ ആരോപിച്ചു. ''വാഹനമായാൽ ഇടിക്കും'' എന്നായിരുന്നു ആൻസന്‍റെ പ്രതികരണം. ഇതിനു പിന്നാലെ വിദ്യാർഥികൾ ആശുപത്രിക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അപകടത്തിന് മുൻപും ഇയാൾ കോളെജ് പരിസരത്ത് അമിത വേഗത്തിൽ ചുറ്റിക്കറങ്ങിയിരുന്നു. കോളെജിനു മുന്നിൽ ബൈക്ക് ഇരമ്പിച്ചതിനെത്തുടർന്ന് ഇയാളും വിദ്യാർഥികളുമായി വാക്കേറ്റവുമുണ്ടായിരുന്നു. തുടർന്ന് മടങ്ങിയ ഇയാൾ വീണ്ടും അമിത വേഗത്തിൽ തിരിച്ചെത്തിയപ്പോഴാണ് അപകടമുണ്ടായത്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബുധനാഴ്ച്ചയാണ് ബൈക്കിടിച്ച് ബികോം അവസാന വർഷ വിദ്യാർഥിനിയായ ആർ. നമിത കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനുശ്രീ രാജിനും പരിക്കേറ്റു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com