എക്സാലോജിക് കേസിന്‍റെ ലക്ഷ്യം മുഖ്യമന്ത്രി, മകളുടെ പേരിൽ കേസെടുത്തത് അച്ഛനെ കുടുക്കാൻ; എം.വി. ഗോവിന്ദൻ

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥി പട്ടിക ഒരാഴ്ചയ്ക്കുള്ളിൽ പുറത്തു വിടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി
MV Govindan
MV Govindanfile
Updated on

തിരുവനന്തപുരം: എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസ് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മകൾ വഴി അച്ഛനെ കുടിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്. എക്സാലോജിക് കേസുമായി ഹൈക്കോടതിയിൽ പോയ ഷോൺ ജോർജിന് ബിജെപി ഭാരവാഹിത്വം നൽകിയതു തന്നെയാണ് കേസിമനു പിന്നിലാരാണെന്നു വെളിപ്പെടുത്തുന്ന ഏറ്റവും വലിയ തെളിവെന്നും ഗോവിന്ദൻ പറഞ്ഞു.

ബിജെപിയുടെ കേസുകൾ പരിഗണിക്കുന്ന എംഎൽഎ തന്നെയാണ് നിയമസഭയിൽ ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നത്. അത് പിന്നീട് കോൺഗ്രസ് ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. കേന്ദ്ര അന്വേഷണം കോൺഗ്രസിനെതിരേയാണെങ്കിൽ മാത്രം എതിർക്കുന്ന സമീപനമാണ് കോൺഗ്രസിന്‍റേത്.എക്സാലോജിക് കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്ന് മാത്രമാണ് കേസിന് പിന്നിൽ. ഏത് ഏജൻസി വേണമെങ്കിലും വന്ന് അന്വേഷണം നടത്തട്ടെ, ബാക്കി അതിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥി പട്ടിക ഒരാഴ്ചയ്ക്കുള്ളിൽ പുറത്തു വിടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം, കേന്ദ്ര ബജറ്റ് തീർത്തും നിരാശാ ജനകമാണെന്നും സംസ്ഥാനങ്ങൾക്കുള്ള വിഹിതം വൻതോതിൽ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വായ്പാ പരിധി നിയന്ത്രണത്തിലും ഗുണകരമായി ഒന്നും നടന്നില്ല, എയിംസ് പോലുള്ള വികസന പദ്ധതികളോടും കേന്ദ്രസര്‍ക്കാരിന് അനുകൂല സമീപനം ഇല്ല. സിൽവർ ലൈൻ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് പറഞ്ഞ അദ്ദേഹം ഈ പദ്ധതി ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com