തിരുവനന്തപുരം: ദുർബല ജനവിഭാഗങ്ങൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രത്തെ വിമർശിച്ചതുകൊണ്ട് മാത്രമല്ല. ജനങ്ങൾക്ക് കിട്ടാനുള്ളത് കിട്ടാത്തിന്‍റെ പ്രശ്നം തന്നെയാണ്. സിപിഎമ്മിന്‍റെ പ്രത്യയശാസ്ത്ര കരുത്ത് ചോര്‍ന്നത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നല്ലപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു എന്നു പറഞ്ഞതുകൊണ്ട് കാര്യമുണ്ടോ, തോറ്റു. ഇനി എന്താണ് വേണ്ടത്. നമ്മള്‍ എങ്ങനെ തോറ്റുവെന്ന കാര്യം നല്ലപോലെ കണ്ടുപിടിക്കണം. കണ്ടെത്തിയാല്‍ മാത്രം പോരാ, തിരുത്തണം. 62 ലക്ഷം പേര്‍ക്ക് കൊടുക്കേണ്ട കുടിശിക, പെന്‍ഷന്‍ നമുക്ക് കൊടത്തുതീര്‍ക്കാനായിട്ടില്ല. തോല്‍വിയെ സംബന്ധിച്ചുള്ള കൃത്യമായി മനസിലാക്കി പഠിച്ച് തിരുത്തി മുന്നോട്ടേക്ക് പോകുമെന്നും ഗോവിന്ദൻ പറഞ്ഞു.
തോല്‍വിക്ക് സംഘടനാപരമായ പ്രശ്‌നങ്ങളുമുണ്ടെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രവണതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഗോവിന്ദൻ ഫറഞ്ഞു. ആ പ്രവണത അരിച്ചരിച്ച് മുതലാളിത്ത കാലത്ത് നമ്മുടെ കേഡര്‍മാരിലും ഉണ്ടാകും. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉള്‍പ്പടെയുള്ള ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലിക്കാന്‍ നമുക്ക് സാധിക്കില്ല. അതിന്‍റെ ചോര്‍ച്ച നമുക്കുണ്ട്. ബിജെപിയുടെ വളര്‍ച്ച സൂചിപ്പിക്കുന്നത് അതാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.