
മലപ്പുറം: നിലമ്പൂരിൽ ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്ന് യുഡിഎഫ് വർഗീയ പ്രചാരണം നടത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്നും സിപിഎമ്മിന് 40,000 ത്തിന് അടുത്ത് രാഷ്ട്രീയ വോട്ടുകളുള്ള നിലമ്പൂരിൽ 66,000 വോട്ടുകളിലേക്ക് എത്താനായത് നേട്ടമാണെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം എസ്ഡിപിഐയും ബിജെപിയും ചേർന്ന് യുഡിഎഫിന് വോട്ട് മറിച്ചെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ തവണ യുഡിഎഫിന് ലഭിച്ച വോട്ട് ഇത്തവണ ലഭിക്കാത്തത് ജനപിന്തുണ കുറഞ്ഞുവെന്നതിന്‍റെ തെളിവാണെന്നും ഭരണ വിരുദ്ധ വികാരം എന്ന വാദം യാഥാർഥ‍്യത്തിന് നിരക്കുന്നതല്ലെന്നും അതിന്‍റെ ഫലമായി യുഡിഎഫിന് ഒരു വോട്ട് പോലും ലഭിച്ചിട്ടില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് നിലമ്പൂരിൽ വലിയ വികസനമുണ്ടായെന്നും എന്നാൽ അത് തന്‍റെതെന്ന് വരുത്തി തീർക്കാൻ പി.വി. അൻവർ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.