തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എഫ്‌ഐ പ്രവർത്തകർ ഗവർണറുടെ വണ്ടി അടിച്ചു എന്നത് ശുദ്ധ കളവെന്നും ഇത് മാധ്യമങ്ങള്‍ പകല്‍വെളിച്ചം പോലെ കാണിച്ചപ്പോള്‍ അദ്ദേഹം പറയുന്നത് തെറ്റായിരുന്നുവെന്ന് ആളുകള്‍ക്ക് ബോധ്യമായിട്ടുള്ളതുമാണ്. ഗവർണറുടെ വിഡ്ഡി വേഷം കേന്ദ്ര സർക്കാരിന്‍റെ പൂർണ പിന്തുണയോടെയാണെന്ന് എംവി ഗോവിന്ദൻ പരിഹസിച്ചു.
ഭരണഘടനയിൽ ബാഹ്യമായ ഇടപെടൽ നടത്തുന്നു. കേരളത്തിലേതു പോലെ ക്രമസമാധാനം ഭദ്രമായിട്ടുള്ള സംസ്ഥാനം വേറെയില്ല. അതുകൊണ്ടാണ് ഗവര്‍ണര്‍ക്ക് റോഡരികില്‍ മണിക്കൂറുകളോളം കുത്തിയിരിക്കാന്‍ സാധിച്ചത്. അതുപോലെ ഇരിക്കാന്‍ സാധിക്കുന്ന ഏതു സംസ്ഥാനമാണുള്ളത്?. മിഠായിതെരുവില്‍ പോയി മിഠായി വാങ്ങിക്കാനും ഹല്‍വ വാങ്ങിക്കാനും പൊലീസുകാരുടെ കൂട്ടില്ലാതെ പോകാന്‍ കഴിയുന്ന ഏതു സംസ്ഥാനമാണുള്ളത്. പട്ടാളത്തിന് ചെലവ് ആരാണ് വഹിക്കുനന്ത് എന്നത് നമ്മള്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന ആവശ്യത്തെപ്പറ്റി സിപിഎം ചര്‍ച്ച ചെയ്തിട്ടില്ല. തിരിച്ചുവിളിച്ചു എന്നതു കൊണ്ട് വലിയ ഗുണമൊന്നുമില്ല. എക്‌സ് പോയി വൈ വരും എന്നു മാത്രം. അത് ഇതിനേക്കാള്‍ മൂത്ത ആര്‍എസ്എസ് തന്നെയാകാനാണ് സാധ്യതയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ ആളുകള്‍, ഗവര്‍ണറെ തിരിച്ചു വിളിക്കുക എന്ന ആവശ്യം ചിന്തിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ സിപിഎം അതു മുദ്രാവാക്യമായി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.