
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളെജിലെ എസ്എഫ്ഐ സമരത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇത്തരം സമര രീതികളോട് യോജിക്കുന്നില്ല, ജനാധിപത്യപരമായി സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് എസ്എഫ്ഐയോട് ചോദിച്ച് മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം 21 അധ്യാപകരെ എസ്എഫ്ഐ പ്രവർത്തകർ മുറിയിൽ പൂട്ടിയിടുകയായിരുന്നു.24 എസ്എഫ്ഐ പ്രവർത്തകരെ കേളെജിൽ നിന്നും സസ്പെന്‍റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകരും എസ്എഫ്ഐഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് കെഎസ്‌യുവിന്‍റെ കൊടിമരം എസ്എഫ്ഐ നശിപ്പിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തു, കെഎസ്‌യു പ്രവർത്തകർക്കെതിരെ തെളിവുണ്ടെങ്കിലും നടപടി സ്വീകരിച്ചില്ല തുടങ്ങിയ ആരോപണങ്ങളാണ് എസ്എഫ്ഐ ഉയർത്തിയത്.