

എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വർണക്കൊള്ളയും അയ്യപ്പസംഗമവും തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മുസ്‌ലിം വിരുദ്ധ പരാമർശം പ്രതിരോധിച്ചില്ലെന്ന പൊതുബോധമുണ്ടായതായും അത് ദുരീകരിക്കുന്നതിൽ പാർട്ടിക്ക് പിഴവ് പറ്റിയെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പാളിയെന്നും അയ്യപ്പ സംഗമത്തിൽ ഉത്തർ പ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥിന്‍റെ സന്ദേശം വായിച്ചത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങൾക്കും അഭിപ്രായം പങ്കുവയ്ക്കാമെന്നും വാട്സാപ്പ് മുഖേനെയും ഇ-മെയിൽ വഴിയും അഭിപ്രായങ്ങൾ അറിയിക്കാമെന്ന് എം.വി. ഗോവിന്ദൻ വ‍്യക്തമാക്കി.