

തൃശൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ പുനർജനി കേസിൽ വിജിലൻസ് അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സംഭവത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
വിഷയത്തിൽ നിയമപരമായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നു പറഞ്ഞ അദ്ദേഹം കേന്ദ്ര ഏജൻസിയെ സംബന്ധിച്ച് പാർട്ടിക്ക് നിലപാടുണ്ടെന്ന് കൂട്ടിച്ചേർത്തു.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച് തീരുമാനമെടുക്കുക. വിദേശ ഫണ്ട് വിനിമയ ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന അനുമാനത്തിലാണ് വിജിലൻസ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇങ്ങനെയുള്ള കാര‍്യങ്ങൾ സർക്കാർ ചെയ്യുമെന്നായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ‍്യമങ്ങളോട് പറഞ്ഞത്. 2018ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനർജനി. പുനർജനി പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സർക്കാറിൻ്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്നാണ് പരാതിക്കാരൻ ആരോപിച്ചിരുന്നത്.