തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സൂര്യനെപ്പോലെയാണെന്നും അടുത്താൽല് കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സ്വര്‍ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പ് ഏഴോളം അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും മുഖ്യമന്ത്രിയിലേക്ക് എത്താന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല പരിശുദ്ധ രാഷ്ട്രീയത്തിന്റെ, കറപുരളാത്ത കൈയുടെ ഉടമയാണ് മുഖ്യമന്ത്രിയെന്നും അതുകൊണ്ടാണ് നിങ്ങൾക്ക് എത്താനാകാത്തത്. നിങ്ങൾക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല, ബിജെപിയും യുഡിഎഫും ആഗ്രഹിക്കാഞ്ഞിട്ടല്ല, ബിജെപിയും യുഡിഎഫും ആഗ്രഹിക്കാഞ്ഞിട്ടല്ല. പക്ഷേ, ആഗ്രഹിച്ചാലും എത്താനാകാത്ത അത്രയും ദൂരത്താണ് അദ്ദേഹം, സൂര്യനേപ്പോലെ. അതാണു കാര്യം. കരിഞ്ഞു പോകും'' എംവി ഗോവിന്ദന് പറഞ്ഞു.
മണിപ്പുരിൽ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്നരാക്കി തെരുവിൽ വലിച്ചിഴച്ചപ്പോൾ ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രി മോദിയാണ് തൃശൂരിൽ വന്ന് സ്ത്രീശാക്തീകരണത്തെ പറ്റി പ്രസംഗിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയായല്ല, ബിജെപി നേതാവായാണ് മോദി തൃശൂരിൽ വന്നത്. സ്ത്രീശാക്തീകരണത്തെ കുറിച്ച് പറയുമ്പോൾ 45 ലക്ഷം സ്ത്രീകൾ ആത്മാഭിമാനത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ കുടുംബശ്രീയെപ്പറ്റി മോദി മിണ്ടിയില്ല. വനിതാ സംവരണം വോട്ട് തട്ടുന്നതിനുള്ള തന്ത്രങ്ങളാണ്. എന്നിട്ടെന്താ 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബിൽ പാസാക്കാത്തത്? ഗുസ്തി താരങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. സ്വർണക്കടത്തു വിമാനത്താവളം കേന്ദ്രീകരിച്ചാണു നടക്കുന്നത്. അതു കൈകാര്യം ചെയ്യേണ്ടത് സംസ്ഥാനമല്ല. പൂർണമായും കേന്ദ്ര ഏജൻസികളാണ്. വിമാനത്താവളം അവരുടെ നിയന്ത്രണത്തിലാണ്. സ്വർണക്കടത്തിലെ പ്രതികളെ വിദേശത്തുനിന്നു കൊണ്ടുവന്നു കേസ് അന്വേഷിക്കാൻ കഴിഞ്ഞില്ല. കേരള പൊലീസല്ല ആ പ്രതികളെ പിടിക്കേണ്ടത്. ഇതെല്ലാം മറച്ചുവച്ച് ആളെ പറ്റിക്കാൻ പൈങ്കിളി രീതിയിൽ വർത്തമാനം പറയുകയാണ്.
എന്തുകൊണ്ടാണ് ഇത്രയും നാളായിട്ടും സ്വർണക്കടത്തു കേസ് തെളിയിക്കാൻ കഴിയാത്തത് എന്നു കേന്ദ്രം പറയുന്നില്ല. നയതന്ത്ര ബാഗേജിലാണു സ്വർണം വന്നത്. അങ്ങനെയല്ല എന്നാണു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞത്. രാജ്യത്തിന്റെ സുരക്ഷ അപകടപ്പെടുത്തിയാലും പ്രശ്നമല്ലെന്ന രീതിയിലാണു ബിജെപി പ്രചാരണം നടത്തുന്നതെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി.
തൃശൂർ ലോക്സഭാ സീറ്റ് ബിജെപി തൊടാൻ പോകുന്നില്ല. കേരളത്തിൽ സീറ്റ് നേടുമെന്ന് എത്രയോ കൊല്ലമായി ബിജെപി പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 30ലധികം സീറ്റ് നേടുമെന്നാണു പറഞ്ഞത്. കേരളത്തിൽ നിന്നു പാർലമെന്റിലേക്ക് ഒരു സീറ്റും ബിജെപി നേടാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.