പട്ടാഴിമുക്ക് അപകടത്തിൽ കാർ മനഃപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയത്; ബ്രേക്ക് ഉപയോഗിച്ചിട്ടില്ല
പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ നിർണായക വിവരവുമായി മോട്ടോർ വാഹനവകുപ്പ്. അമിത വേഗതയിലായിരുന്ന കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന് കണ്ടെത്തി. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കാർ ഓടിച്ച ഹാഷിം ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി.
ട്രാക്ക് മാറി ബോധപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. തെറ്റായ ദിശയില്‍ നിന്നുമാണ് കാര്‍ ഇടിച്ചു കയറിയത്. ലോറിയുടെ മുന്നിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്‍റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അപകടസമയത്ത് ലോറിയുടെ വേഗത 40-45 കിലോമീറ്റർ ആയിരുന്നു. കാറിൽ എയർബാഗ് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് എൻഫോഴ്സ്മെന്‍റ് ആർടിഒ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും.
ഇക്കഴിഞ്ഞ 28ന് രാത്രി പത്തോടെയാണ് അടൂർ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവർ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.