
പത്തനംതിട്ട: രണ്ടാം ദിനവും റോബിൻ ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. തെടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ചാണ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്. റോബിൻ ബസിനു പിന്തുണയുമായെത്തിയ നാട്ടുകാർ ഇന്നും മോട്ടോർ വാഹനവകുപ്പിന്‍റെ നടപടിക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി.
കഴിഞ്ഞ ദിവസം ആദ്യമായി സർവീസ് ആരംഭിച്ച ബസിന് തമിഴ്നാട്ടിലും കേരളത്തിലുമായി ഒരു ലക്ഷത്തിലധികം രൂപയാണ് പിഴ ചുമത്തിയത്. സംസ്ഥാനത്ത് ശനിയാഴ്ച നാലിടത്ത് ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തിയത്. പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയിടാക്കി എംവിഡി വിട്ടയച്ചു. കോൺട്രാക്‌ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഒരേ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായ് ഓടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്.