
file image
തിരുവനന്തപുരം: സിവിൽ സർവീസ് ചേരിപ്പോരിൽ സസ്പെൻഷനിൽ കഴിയുന്ന എൻ. പ്രശാന്ത് എഐഎസിന്‍റെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. ആരോപണ വിധേയരായ ഐഎഎസുകാർ എങ്ങനെ പെരുമാറണമെന്ന് വിവരിക്കുന്നതാണ് പോസ്റ്റ്.
പഴയകാല സിനിമയിലെ ഒരു വീഡിയോയാണ് പോസ്റ്റിനൊപ്പം പങ്കുവച്ചിരിക്കുന്നത്. അതിൽ ഷീല ഭയന്ന് വിറച്ച് സംസാരിക്കുന്നതായി കാണാം. ആരോപണ വിധേയരായ ഐഎഎസുകാർ ഇത്തരത്തിൽ പെരുമാറണമെന്നാണ് ഈ വിഡിയോയിലൂടെ പ്രശാന്ത് സൂചിപ്പിക്കുന്നത്.
പ്രശാന്തിനെ ചീഫ് സെക്രട്ടറി ഹിയറിങ്ങിനു വിളിച്ചതിനു പിന്നാലെ അദ്ദേഹം ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇത് സർക്കാർ നിരസിച്ചതിനു പിന്നാലെയാണ് പരിഹാസ പോസ്റ്റ്. ഇതിൽ സിവിൽ സർവലീസിലെ മേലുദ്യോഗസ്ഥരെയും ലക്ഷ്യം വയ്ക്കുന്നുണ്ട്.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...
ഓൾ കേരളാ സിവിൽ സർവ്വീസ് അക്കാദമി:
പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു IAS ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം. ബ്ലാക്ക് & വൈറ്റ് വീഡിയോ ആണ് നാസ പുറത്ത് വിട്ടത്. ഒന്നും തോന്നരുത്.
ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ് വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ് ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്‌നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്ക് ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്ക് മാത്രമാണീ ക്ലാസ് ബാധകം.
പ്രൊഫ. അടിമക്കണ്ണിന്‍റെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട.
ധർമ്മോ രക്ഷതി രക്ഷതി രക്ഷിതഃ