

എൻ. വാസു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നിലവിൽ ജുഡീഷ‍്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ‍്യക്ഷൻ എൻ. വാസു ജാമ‍്യം തേടി സുപ്രീം കോടതിയെ സമീപിച്ചു.
നേരത്തെ ഹൈക്കോടതിയിൽ ജാമ‍്യാപേക്ഷ നൽകിയിരുന്നുവെങ്കിലും തള്ളിയ സാഹചര‍്യത്തിലാണ് എൻ. വാസു സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. അന്വേഷണവുമായി താൻ പൂർണമായി സഹകരിച്ചതായും അതിനാൽ തന്നെ കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്നും ജാമ‍്യം അനുവദിക്കണമെന്നുമാണ് വാസു ആവശ‍്യപ്പെട്ടിരിക്കുന്നത്.
കേസിലെ മറ്റു പ്രതികളായ മുരാരി ബാബുവിന്‍റെയും മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിന്‍റെയും ജാമ‍്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വാസു ജാമ‍്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പുപാളികളെന്ന പേരിൽ സ്വർണം പൂശുന്നതിനായി കൈമാറിയെന്ന കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്താൻ നിർദേശിച്ചത് എൻ. വാസുവാണെന്ന് നേരത്തെ പ്രത‍്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.