#എം.ആർ.സി. പണിക്കർ
കൊച്ചി: കടലിനും കായലിനും തീരത്തെ കേരളത്തിന്റെ സാ്പത്തിക തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹം രാത്രി 7.40ഓടെയാണ് എംജി റോഡിൽ മഹാരാജാസ് ഗ്രാണ്ട് ജംക്ഷനിൽ നിന്ന് പ്രത്യേക വാഹനത്തിൽ റോഡ് ഷോ ആരംഭിച്ചത്. അദ്ദേഹത്തെ സ്വീകരിക്കാൻ അരലക്ഷത്തിലേറെപ്പേരാണ് എത്തിയത്.
പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിൽ കയറി ആരംഭിച്ച മെല്ലെയുള്ള യാത്ര അത്യാവേശകരമായിരുന്നു. പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് മോദിയെ വൻ ജനാവലി അദ്ദേഹത്തെ സ്വീകരിച്ചത്. റോഡിനിരുഭാഗവും അണിനിരന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ മോദി അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും തുറന്ന വാഹനത്തില്‍ അനുഗമിച്ചു.
തൃശൂരിലെ ഇളക്കി മറിച്ച റോഡ് ഷോയ്ക്കും ഒരുലക്ഷത്തിലേറെ വനിതകളെ അണിനിരത്തിയ മഹാസമ്മേളനത്തിനും തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി കൊച്ചിയിലും എത്തിയത്. ഉച്ചയ്ക്കു രണ്ടു മുതലേ റോഡിനിരുവശവുമായുള്ള ബാരിക്കേഡിന് പുറത്തു ക്ഷമയോടെ കാത്തുനിന്ന ബിജെപി പ്രവര്‍ത്തകര്‍ മോദി എത്തിയതോടെ ആവേശക്കൊടുമുടിയിലായി. ഇടയ്ക്ക് അദ്ദേഹം റോഡിലിറങ്ങി നടക്കുമോ എന്നു പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും സന്ദേഹിച്ചിരുന്നെങ്കിലും രാത്രിയായതിനാൽ അതുണ്ടായില്ല.
രാവിലെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ക്ഷേത്ര ദർശനം നടത്തും. തുടർന്ന് 8.45ന് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കും. 9.45ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. അവിടെ ദർശനം നടത്തി കൊച്ചിക്ക് പോകും.
ഉച്ചയ്ക്ക് 12 മണിക്ക് വെല്ലിങ്ടൺ ഐലൻഡിൽ കൊച്ചി കപ്പൽശാലയുടെ പരിപാടിയിൽ മൂന്ന് വൻകിട പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. 4,000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. ന്യൂ ഡ്രൈ ഡോക്ക്, ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. ഒന്നരയോടെ കൊച്ചി മറൈൻ ഡ്രൈവിൽ എത്തുന്ന നരേന്ദ്ര മോദി ബിജെപിയുടെ മഹാസമ്മേളനത്തിൽ പങ്കെടുക്കും. മൂന്നരയോടെ ഡല്‍ഹിക്ക് മടങ്ങും.