

ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ കോഡുകൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച പണിമുടക്ക് കേരളത്തിൽ പൂർണം. വാഹനങ്ങൾ ഒന്നുംതന്നെ നിലത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു, ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സർക്കാർ ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. യാത്ര സൗകര്യമില്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടി.
പണിമുടക്ക് ദിവസമായിട്ടും പ്രതിപക്ഷനേതാവ് നയിക്കുന്ന യാത്ര മാറ്റിവെയ്ക്കാത്തതിൽ എൽഡിഎഫ് നേതാക്കൾ വിമർശനം ഉയർത്തി. പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, സ്വകാര്യവത്ക്കരണം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 24 മണിക്കൂർ പണിക്കൂർ പ്രഖ്യാപിച്ചത്.
കെഎസ്ആർടിസി, സ്വകാര്യബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവ നിരത്തിലിറങ്ങിയില്ല. ബാങ്കിങ് മേഖല തടസപ്പെട്ടു. വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി. വി. ശിവൻകുട്ടി ഔദ്യോഗിക വസതിയിൽ നിന്ന് നടന്നാണ് പ്രതിഷേധവേദിയിലെത്തിയത്. തിരുവനന്തപുരംം മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ലോക്ഭവനിൽ മുന്നിൽ അവസാനിപ്പിച്ചു. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ നടന്ന മാർച്ചിൽ സിഐടിയു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം അടക്കമുള്ളവർ പങ്കെടുത്തു. എറണാകുളം അങ്കമാലിയിൽ കെഎസ്ആർടിസി ബസ് സമരാനുകൂലികൾ തടഞ്ഞു. കൊച്ചി വ്യവസായ മേഖലയെ പണിമുടക്ക് ബാധിച്ചില്ല. കൊച്ചിയിലും വയനാടും പാലക്കാടും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കോഴിക്കോട് പുതിയങ്ങാടിയിൽ ജിഎംയുപി സ്കൂൾ സമരക്കാർ അടപ്പിച്ചു.
ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു