
ദിവ്യയുടെ പ്രസംഗം കൃത്യമായ ആസൂത്രണത്തോടെ, നവീൻ കൈക്കൂലി വാങ്ങിയിട്ടില്ല; ലാൻഡ് റവന്യൂ ജോ. കമ്മീഷണറുടെ റിപ്പോർട്ട്
file image
കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻ ബാബുവിനെ പരസ്യമായി അപമാനിക്കാൻ പി.പി. ദിവ്യ ആസൂത്രിത നീക്കം നൽകിയതായി മൊഴികൾ. നവീൻബാബുവിന്‍റെ മരണത്തെകുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് നിർണ്ണായക വിവരങ്ങൾ.
യാത്രയയപ്പ് ചടങ്ങിന് മുൻപായി ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യ തന്നെയാണെന്ന് കണ്ണൂർ വിഷൻ പ്രതിനിധികളും മൊഴി നൽകി. ഇത്രയേറെ ആസൂത്രണങ്ങൾ മറച്ചു വച്ച് വഴിയെ പോകുമ്പോൾ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം. അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്തുവന്നു.
ഇതിനു പുറമേ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു നവീൻ ബാബുവിനെതിരായ ആരോപണം. ആദ്യം യാത്രയപ്പ് നിശ്ചയിച്ചത് ഒക്ടോബർ 11നായിരുന്നു. അന്ന് അവധി പ്രഖ്യാപിച്ചതിനാൽ ചടങ്ങ് മാറ്റി. അന്ന് പി.പി. ദിവ്യ കലക്ടറെ പലതവണ വിളിച്ചു, രാത്രിയിലെ ഫോൺ സംഭാഷണത്തിൽ കലക്ടറുടെ ഓഫീസ് സ്റ്റാഫിനെതിരെ സുപ്രധാന വിവരം പങ്ക് വെക്കാനുണ്ടെന്ന് പറഞ്ഞതായി അരുൺ കെ. വിജയന്‍റെ മൊഴിയുണ്ട്.
പിന്നീട് 14 നാണ് പരിപാടി നടന്നത്. പരിപാടിക്കിടെ കലക്‌ടർറോട് ദിവ്യ നവീനെതിരായ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം ഉന്നയിക്കാനാണെങ്കിൽ ഇതല്ല ഉചിതമായ സമയമെന്ന് പറഞ്ഞതായി കലക്ടർ അറിയിച്ചതായാണ് വിവരം. ദിവ്യ പറഞ്ഞത് കൊണ്ട് മാത്രമാണ് ഷൂട്ട് ചെയ്യാനെത്തിയതെന്ന് കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴി.
യാത്രയപ്പിന് ശേഷം വൈകീട്ട് പി.പി. ദിവ്യ കലക്ടറെ വിളിക്കുന്നു. നവീൻബാബുവിനെതിരെ സർക്കാറിന് പരാതി കിട്ടിയിട്ടുണ്ടെന്നും അടിയന്തിര അന്വേഷണം ഉണ്ടാകുമെന്നും ദിവ്യ അറിയിച്ചതായും മൊഴിയുണ്ട്.