
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട കേസിൽ ടി.വി. പ്രശാന്തൻ കൈകൂലി നൽകിയതിന് തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. കോഴിക്കോട് വിജിലൻസ് സ്പെഷ‍്യൽ സെൽ എസ്പി നടത്തിയ അന്വേഷണത്തിലാണ് നവീൻ ബാബുവിന് കൈകൂലി നൽകിയെന്നതിന് മൊഴിക്കപ്പുറം തെളിവില്ലെന്ന് കണ്ടെത്തിയത്.
എന്നാൽ പ്രശാന്തന്‍റെ ചില മൊഴികൾ സാധൂകരിക്കുന്ന തെളിവുകളും ദൃശ‍്യങ്ങളും റിപ്പോർട്ടിലുണ്ട്. സ്വർണം പണയം വച്ചത് മുതൽ എഡിഎമ്മിന്‍റെ ക്വാർട്ടേഴ്സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളിൽ തെളിവുണ്ട്. എന്നാൽ ക്വാർട്ടേഴ്സിന് സമീപത്ത് എത്തിയ ശേഷം എന്താണ് സംഭവിച്ചതെന്നതിന് തെളിവില്ല.
ഒക്‌ടോബർ അഞ്ചിനാണ് സ്വർണം പണയം വച്ചതിന്‍റെ രസീത് പ്രശാന്തന്‍ നവീൻ ബാബുവിന് കൈമാറിയത്. ഒക്‌ടോബർ ആറിന് നാല് തവണ നവീൻ ബാബുവും പ്രശാന്തനും ഫോണിൽ സംസാരിച്ചു. ഈ വിളികൾക്കൊടുവിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഒക്‌ടോബർ എട്ടിനാണ് പെട്രോൾ പമ്പിന് എൻഒസി ലഭിച്ചത്. കൈകൂലി കൊടുത്തെന്ന കാര‍്യം ഒക്‌ടോബർ പത്തിനാണ് പ്രശാന്തന്‍റെ ബന്ധു വിജിലൻസ് ഡിവൈഎസ്പിയെ വിളിച്ചറിയിക്കുന്നത്.
ഒക്‌ടോബർ 14ന് വിജിലൻസ് പ്രശാന്തന്‍റെ മൊഴിയെടുത്തു. അന്ന് വൈകിട്ടായിരുന്നു നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗവും. തുടർന്ന് വിജിലൻസ് ഡിവൈഎസ്പിക്ക് അന്ന് തന്നെ റിപ്പോർട്ടും നൽകിയിരുന്നു. പ്രശാന്തന്‍റെ മൊഴിയെടുത്ത കാര‍്യം നവീൻ ബാബുവിനെ അറിയിച്ചിട്ടില്ലായിരുന്നു. പിറ്റേ ദിവസം ഒക്‌ടോബർ 15നാണ് നവീൻ ബാബു ആത്മഹത‍്യ ചെയ്തത്. കൈകൂലി നൽകിയെന്ന വെളിപ്പെടുത്തലിൽ പ്രശാന്തനെതിരേ കേസെടുക്കാൻ വകുപ്പില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.