തിരുവനന്തപുരം: പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിനു മുൻപ് അന്യഗ്രഹത്തിൽ പോയി ജീവിക്കണമെന്നും അരുണാചൽ പ്രദേശിൽ ജീവനൊടുക്കിയ മലയാളികൾ വിശ്വസിച്ചിരുന്നതായി പൊലീസ് കണ്ടെത്തൽ. ഈ ചിന്ത ദേവിയിലേക്കും ആര്യയിലേക്കുമെത്തിച്ചത് നവീനണെന്നും പൊലീസ് പറയുന്നു. പർവതാരോഹണത്തിന് നവീൻ തയാറെടുത്തതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു.
ഒരു നാൾ പ്രളയം വരും. ലോകം നശിക്കും, അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാൽ മാത്രമേ ജീവൻ ബാക്കിയുണ്ടാവൂ. ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത മറ്റൊരു ലോകമുണ്ടെന്നും അവിടെ പുനര്‍ജനിക്കണമെന്നുമായിരുന്നു നവീന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ അരുണാചലിലെ ഈസ്റ്റ്കാമെങ് ജില്ലയില്‍ നവീനും ഭാര്യയും പോയിരുന്നു. ഇവിടെ ബുദ്ധ വിഹാരങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പര്‍വതത്തിന് മുകളിലെ ജീവിതത്തെ കുറിച്ചും നവീന്‍ തിരക്കിയിരുന്നു. തിരിച്ചെത്തിയ നവീന്‍ പര്‍വതാരോഹണം നടത്താനുള്ള വസ്ത്രങ്ങള്‍, ആയുധങ്ങള്‍, ടെന്‍റ്, പാത്രങ്ങള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങി. ഇതെല്ലാം നവീന്‍റെ കാറില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
നവീൻ ഈ ആശയങ്ങൾ അടുത്ത മറ്റ് സുഹൃത്തുക്കളോടും പങ്കുവച്ചിരുന്നു. എന്നാൽ നവീന്‍റെ ഒപ്പം നിന്നത് ഭാര്യ ദേവിമാത്രമാണ്. ദേവിയിലൂടെയാണ് ആര്യയിലേക്ക് ആശയങ്ങളെത്തിച്ചതെന്നാണ് നിഗമനം. നവീനെ വിശ്വസിച്ച ഭാര്യയെയും സുഹൃത്തിനെയും അയാൾ മാനസിക അടിമയാക്കിയെന്നും പൊലീസ് പറയുന്നു.
അതേസമയം, ആര്യയ്ക്ക് സ്ഥിരം ഇമെയിൽ സന്ദേശങ്ങളയച്ച ഡോൺ ബോസ്കോ എന്ന ഇമെയിൽ ഐടിയുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത ഇന്ന് ലഭിച്ചേക്കും. നവീന്‍ തോമസിണ ലാപ്‌ടോപ്പിന്‍റെ ഫൊറന്‍സിക് പരിശോധനാഫലം ഇന്ന് പൊലീസിന് ലഭിക്കും. മരിച്ച ആര്യയ്ക്ക് നിരന്തരം ലഭിച്ച ഇ മെയില്‍ സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിളും ഇന്ന് പൊലീസിന് കൈമാറും.
അതിനിടെ, മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ അരുണാചൽ പൊലീസ് അന്വേഷണ സംഘത്തിന് കൈമാറി. വിദഗ്ധനായ ഒരാൾ ഉണ്ടാക്കിയ മുറിവാണ് ശരീരത്തിൽ എന്നാണ് പോസ്റ്റം മോർട്ടം റിപ്പോർട്ടിലുള്ളത്.