
കോഴിക്കോട്: എൻസിഇആർടി സിലബസ് പരിഷ്കരണത്തോട് സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാരിന്‍റെ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. ദേശീയ പരീക്ഷകളെല്ലാം പ്ലസ്ടു എൻസിഇആർടി സിലബസിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേരളത്തിലെ കുട്ടികൾ ദേശീയ മത്സരങ്ങളിൽ പിന്നോട്ടു പോവുന്ന അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് കംപ്യൂട്ടറിനെ എതിർത്ത പോലുള്ള വിവരക്കേടുകളാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഫറോക്ക് ചെറുവണ്ണൂർ എഡബ്ല്യുഎച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹാൻഡികാപ്പ്ഡ് യൂണിയൻ ഉദ്ഘാടനത്തിൽ സംസാരിക്കവെയായിരുന്നു അബ്ദുല്ലക്കുട്ടിയുടെ വിമർശനം.