ncp leaders joined kerala congress m

എൻസിപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ അൻപതോളം പേർ കേരള കോൺഗ്രസിലേക്ക്

വാർത്താ സമ്മേളനത്തിൽ നിന്ന്

എൻസിപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ അൻപതോളം പേർ കേരള കോൺഗ്രസിലേക്ക്

വെള്ളിയാഴ്ച കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ് (എം) ജില്ലാ പ്രവർത്തക യോഗത്തിൽ വച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണിയിൽ നിന്ന് അംഗത്വം സ്വീകരിക്കും
Published on

കോട്ടയം: എൻസിപിയുടെ മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടൻ പാർട്ടിയിൽ നിന്നും രാജിവച്ചു. വെള്ളിയാഴ്ച കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന കേരള കോൺഗ്രസ് (എം) ജില്ലാ പ്രവർത്തക യോഗത്തിൽ വച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണിയിൽ നിന്ന് അദ്ദേഹവും അമ്പതോളം എൻസിപി പ്രവർത്തകരും കേരള കോൺഗ്രസ് (എം) പാർട്ടി അംഗത്വം ഏറ്റുവാങ്ങും.

എ.സി. ഷണ്മുഖദാസ്, പീതാംബരൻ മാസ്‌റ്റർ, സിറിയക് ജോൺ, ഉഴവൂർ വിജയൻ അടക്കമുള്ള നേതാക്കൾ പ്രവർത്തിച്ച പാർട്ടിയായിരുന്നു എൻസിപി. കഴിഞ്ഞ കുറേ കാലങ്ങളായി രാഷ്ട്രീയ നിലപാടില്ലാതെ അധികാര രാഷ്ട്രീയത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതുമായ ഒരു പാർട്ടിയായി എൻസിപി അധപതിച്ചുവെന്നും ആനന്ദക്കുട്ടൻ പറഞ്ഞു. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ഒരു നേതൃമുഖം ആവശ്യമാണ്. എൻ.സി.പിയിൽ പവാർ കെട്ടിയിറക്കുന്ന മുഖങ്ങളാണ് പ്രത്യക്ഷപ്പെടുക. കെട്ടിയിറക്കപ്പെടുന്നവർ പാർട്ടിയിലെ ഇടക്കാല ബെർത്തായി മാറിയതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് പി.സി. ചാക്കോയും, തോമസ് കെ. തോമസും. ശരത് പവാറിനെവിട്ട് അജിത്ത് പവാർ എൻ.സി.പി യുടെ കൊടിയും ചിഹ്നവും കൈക്കലാക്കി ബി.ജെ.പിയുടെ സഖ്യകക്ഷിയായത് പവാറിന്റെ പൂർണ സമ്മതത്തിൽ. കേരളത്തിൽ പാർട്ടി നേത്യത്വത്തിൻ്റെ കഴിവില്ലായ്‌മയുടെയും സംഘാടന പിഴവിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിൽ പാർട്ടി ഇത്രയേറെ അധ:പതിക്കാൻ കാരണമെന്നും ആനന്ദക്കുട്ടൻ ആരോപിച്ചു.

പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകർ ഓരോ ദിവസവും വീടുകളിൽ ഒതുങ്ങി കൂടുന്ന അവസ്‌ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്. മന്ത്രിമാർക്ക് വേണ്ടിയുള്ള തർക്കവും, പാർട്ടിയിൽ പ്രവർത്തനം ഇല്ലായ്‌മയും, ഈ സർക്കാരിന്‍റെ ജനകീയ സമ്മതിയും നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കാനും ഒരു രാഷ്ട്രീയ പ്രവർത്തനവും ചെയ്യാൻ കഴിയാത്ത ഒരു പാർട്ടിയായി എൻസിപി മാറി.

ഒന്നും ആഗ്രഹിക്കാത്ത നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് വിരലിലെണ്ണാവുന്ന നേതാക്കൾക്ക് വേണ്ടി മാത്രം ഒതുങ്ങുന്ന കാഴ്ചയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകാനും കേന്ദ്ര ഗവൺമെന്‍റ് ജനവിരുദ്ധമായ നയങ്ങൾ തുറന്നുകാണിക്കാൻ കഴിയാത്ത ഒരു പാർട്ടിയായി കേരളത്തിൽ എൻസിപി ശരത് വിഭാഗം മാറിയിരിക്കുന്നു. അത് പ്രചരിപ്പിക്കാൻ പോലും ഒരു രാഷ്ട്രീയ പാർട്ടിക്ക് കഴിയാതെ വന്നാൽ ആ രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കുന്നതിന് അർഥമില്ലാത്ത സ്‌ഥിതിയിലാണെന്നും അതിനാൽ എല്ലാ ജില്ലകളിലും നേതാക്കളും പ്രവർത്തകരും രാജിവച്ച് കേരള കോൺസ് (എം) ൽ ചേർന്ന് പ്രവർത്തിക്കുമെന്നും ആനന്ദക്കുട്ടൻ പറഞ്ഞു.

രാഷ്ട്രീയമെന്താണെന്ന് അറിയാത്ത പ്രസിഡന്‍റും അതിന്‍റെ അനുബന്ധ ഘടകങ്ങളും കൂടി എൻസിപിയെ ഇല്ലായ്‌മ ചെയ്യുകയാണ്. കേരളത്തിൽ നിർജീവമായി നിൽക്കുന്ന ഈ പാർട്ടിയിൽ മുന്നോട്ട് സഞ്ചരിക്കുക ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടുത്താൻ ഇന്ന് ശക്തമായി അടിത്തറയുള്ള കർഷകരുടെ ആത്മാവായി ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞ് അതിന് പരിഹാരം ഉണ്ടാക്കാൻ കഴിയുന്ന ജോസ് കെ. മാണി നേതൃത്വം കൊടുക്കുന്ന പാർട്ടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായി ആനന്ദക്കുട്ടൻ പറഞ്ഞു. കേരള കോൺസ് (എം) ബ്ലോക്ക് പ്രസിഡന്‍റ് ജോജി കുറത്തിയാടൻ, സംസ്ഥാന കമ്മിറ്റി അംഗം ജോസ് പള്ളിക്കുന്ന്, ജോസ് തന്നിക്കൻ, ബെന്നി തെക്കൻ തുടങ്ങി നിരവധി നേതാക്കളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com