
ഐവിന്‍ ജിജോ (24)
കൊച്ചി: നെടുമ്പാശേരി നായത്തോട് വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ. സിഐഎസ്എഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിനു പിന്നാലെ എസ്എഫ് സൗത്ത് സോൺ ഡിഐജിയുടേതാണ് നടപടി.
സംഭവത്തിൽ മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. കൂടാതെ, പൊലീസ് അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അങ്കമാലി തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിമാനത്താവളത്തിലെ സിഎഎഫ്എസ് ഷെഫാണ് ഐവിന്‍.
ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തർക്കമുണ്ടാവുകയും വാക്കേറ്റത്തിലും കൈയാങ്കളിയിലും എത്തിയതോടെ, ഐവിന്‍ ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങിയതാണ് പ്രകോപനമായത്.
പിന്നാലെ ഉദ്യോഗസ്ഥരിൽ ഓരാൾ അറിഞ്ഞുകൊണ്ട് കാർ മുന്നോട്ടെടുത്തു. കാർ ഇടിച്ച് ബോണറ്റിനു മുകളിലേക്കു വീണ ഐവിനെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ച ശേഷം മതിലിനോട് ചേർത്ത് ഇടിച്ചു നിർത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഐവിന്‍ പിന്നീട് മരിക്കുകയായിരുന്നു.