

കോട്ടയം മെഡിക്കൽ കോളെജ്
file image
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളെജില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തില്‍ നിന്ന് സൂചി കണ്ടെത്തി. പ്രസവത്തിന് ശേഷമുള്ള ചികിത്സയില്‍ സംഭവിച്ചതാണിത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം.
കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു. സംഭവത്തിൽ ഡപ്യൂട്ടി സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് പ്രസവം നടന്നത്. കുഞ്ഞിന് പനിയും മഞ്ഞപ്പും കണ്ടതിനെ തുടര്‍ന്ന് എന്‍ഐസിയുവിലേക്ക് മാറ്റി. ഈ ചികിത്സയ്ക്ക് ശേഷമാണ് കുഞ്ഞിന്‍റെ ശരീരത്തില്‍ തടിപ്പും മറ്റും കണ്ടതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
ഇതേ കുറിച്ച് കോട്ടയം മെഡിക്കല്‍ കോളെജില്‍ അറിയിച്ചുവെങ്കിലും സ്‌കാനിങില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. എന്നാൽ അവിടെ സ്‌കാനിങ് നടത്തിയിരുന്നില്ലെന്ന് തങ്ങള്‍ പിന്നീടാണ് അറിഞ്ഞതെന്ന് കുടുംബം പറയുന്നു. കഴിഞ്ഞ ദിവസം വീണ്ടും വലിയ രീതിയില്‍ തടിപ്പ് കണ്ടപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കാണിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ സൂചി കണ്ടെത്തുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.